

ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിന്മേൽ കേരള ഹൈക്കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടി. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നാണ് ഹര്‍ജിയിൽ പ്രധാനമായി ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും, അമിതമായി പണം ഈടക്കുന്നതില്‍ നിന്നും കെഎസ്ഇബിയെ പിന്‍തിരിപ്പിക്കാന്‍ കോടതി ഇടപെടണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി മീറ്റര്‍ റീഡിംഗ് നടത്താതെ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് കാരണമായത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ ഇത് ഉപഭോക്താക്കൾ അംഗീകരിക്കുന്നില്ല. 60 ദിവസം കൂടുമ്പോഴാണ് ബില്‍ തയ്യാറാക്കേണ്ടതെങ്കിലും, പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്സിഡി നഷ്ടമാവുകയും ചെയ്യുകയായിരുന്നു.
Post Your Comments