

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും നേപ്പാളും തമ്മില്‍ തുറന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക്. ഇന്ത്യൻ ഭൂപ്രദേശങ്ങങ്ങൾ ഏകപക്ഷികമായി നേപ്പാളിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ് നേപ്പാൾ ഇതിനു തിരിതെളിച്ചിരിക്കുന്നത്.
ദേശീയ ഭൂപടത്തിനും ചിഹ്നത്തിനും മാറ്റം വരുത്താനുള്ള ഭരണഘടന ഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ ശനിയാഴ്ച അംഗീകാരം നല്‍ക്കുകയായിരുന്നു. 275 അംഗ സഭയിലെ 258 അംഗങ്ങള്‍ പിന്തുണച്ചതോടെ ബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായി. രാഷ്ട്രീയ രാഷ്ട്രീയ പ്രജാപതി പാര്‍ട്ടി, ജനത പാര്‍ട്ടി നേപ്പാൾ, നേപ്പാൾ കോൺഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി പിന്തുണച്ചതോടെ ബിൽ ഐക്യകണ്ഠേന പാസ്സാക്കുകയായിരുന്നു. ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തിരസ്കരിച്ചുള്ള നേപ്പാളിന്‍റെ നടപടി സാധൂകരിക്കാവുന്നതല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭൂപടത്തിന് അംഗീകാരം നല്‍കിയ നേപ്പാള്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ അധീനതയിലുള്ള ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം ഭൂപടത്തില്‍ ചേര്‍ത്തത്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, അതിര്‍ത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉഭയകക്ഷി ധാരണക്കും വിരുദ്ധമാണ് നേപ്പാളിന്‍റെ നടപടി, നീതീകരിക്കാനാവില്ലെന്നുമാണ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിട്ടുള്ളത്.

നേപ്പാൾ ഇക്കാര്യത്തിൽ നീക്കാം നടത്തുന്ന അവസരത്തിൽ തന്നെ, നേപ്പാളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്ന് ഇന്ത്യ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലിപുലേഖും കാലാപാനിയും അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം കഴിഞ്ഞമാസം നേപ്പാള്‍ പുറത്തിറക്കിയപ്പോള്‍ തന്നെ അതിര്‍ത്തി സംബന്ധിച്ച ഇത്തരം അവകാശവാദങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് മേയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും, നേപ്പാളും തമ്മില്‍ അസ്വാസ്ഥ്യങ്ങൾ ആരംഭിക്കുന്നത്. റോഡ് നേപ്പാളിലൂടെയാണ് കടന്നുപോകുന്നതെന്ന, നേപ്പാളിന്റെ ആരോപണം ഇന്ത്യ അപ്പോൾ തന്നെ തള്ളിയിരുന്നതാണ്. പിന്നീടാണ് ഇന്ത്യയുടെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളുള്‍പ്പെടുത്തിയ നേപ്പാള്‍ മാപ്പ് പുറത്തുവിടുന്നത്. ഇത് പിന്‍വലിക്കണമെന്ന ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ, ഭൂപടം സാധുതയുണ്ടാക്കാനുള്ള നീക്കമാണ് നേപ്പാൾ നടത്തിയത്. ഭരണഘടനാ ഭേദഗതിയുമായി മുന്നോട്ടുപോയത് അതിനു ശേഷമാണ്.
Post Your Comments