

പാക് പിടിയിലായ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിലെ രണ്ട് ജീവനക്കാരെ, ഇന്ത്യ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്‌ച രാത്രിയോടെ വിട്ടയച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഓഫീസില്‍നിന്ന് രാവിലെ എട്ടരയോടെ പുറത്തുപോയ ജീവനക്കാരെ കാണാതാവുകയായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ കസ്റ്റഡിയിലാണ് ഇവരെന്ന് ഇന്ത്യന്‍ നയതന്ത്രസംഘത്തിലെ ഉന്നതര്‍ സൂചന നല്‍കിയിരുന്നു. സംഭവത്തിന് ശേഷം, പാകിസ്ഥാന്റെ ആക്ടിങ് ഹൈകമ്മീഷണർ സെയ്‌ദ് ഹൈദർഷായെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയുണ്ടായി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പാകിസ്ഥാന്റെ ഉത്തരവാദിത്തമാണെന്നും ചോദ്യംചെയ്യലിന്റെ പേരിൽ അവഹേളിക്കാതെ ഉടൻ മോചിപ്പിക്കണമെന്നുമാണ് വിദേശമന്ത്രാലയം ആവശ്യപ്പെട്ടത്.
ഇവരുടെ കാര്‍ ഒരാളെ ഇടിച്ചതിനെത്തുടർന്ന് ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തെന്നും രാത്രിയോടെ ജാമ്യത്തില്‍ വിട്ടെന്നുമാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചാരവൃത്തിയിൽ ഏർപ്പെട്ട ഇന്ത്യയിലെ പാക് സ്ഥാനപതികാര്യാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31ന് ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരനടപടിയാണ് ഇതിന്നായി ഇന്ത്യ സംശയിക്കുന്നത്. ഡെപ്യൂട്ടി ഹൈകമ്മീഷണർ ഗൗരവ് അലുവാലിയയുടെ വാഹനം ഐഎസ്‌ഐ പിന്തുടർന്നതും വസതിക്കുപുറത്ത് നിരീക്ഷണം ശക്തമാക്കിയതും വിവാദമായിരുന്നു.
Post Your Comments