
മതേതരത്വത്തിന്റെ കാവലാൾ,പുസ്തകങ്ങളെ പ്രണയിച്ചു, എഴുത്തിനെയും..,

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റെറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ എം.പി.(84) വിടവാങ്ങി. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട് കല്‍പറ്റ പുളിയാര്‍മലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ നടക്കും. ദീര്‍ഘകാല ജനതാദള്‍ സംസ്ഥാനപ്രസിഡന്‍റായിരുന്നു. വയനാട്ടിലെ കല്‍പറ്റയില്‍ 1936 ജൂലൈ 22നു പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു.
ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, ആഷ, നിഷ, ജയലക്ഷ്‌മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്‌ണന്‍ (ബംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്). അര്‍ധരാത്രിയോടെ മൃതദേഹം കോഴിക്കോട്ടെ വസതിയിലെത്തിച്ചു.
വയനാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍നിന്നു ബിരുദവും മദ്രാസ് വിവേകാനന്ദ കോളജില്‍നിന്നു ഫിലോസഫിയില്‍ മാസ്‌റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും നേടി.
സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ 1979 നവംബര്‍ 11 നു മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്‌റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്ബര്‍, വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ജനതാദള്‍ (യു) സംസ്‌ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.1992-93, 2003-04, 2011-12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-04 ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.ലോക്‌താന്ത്രിക് ജനതാദള്‍ സ്‌ഥാപക നേതാവായ വീരേന്ദ്രകുമാര്‍, കോഴിക്കോട്ടുനിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മതേതരത്വമാണ് രാജ്യത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് വിശ്വസിച്ച നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. അതിനാല്‍ താൻ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശവും മതേതരത്വവും സംരക്ഷിക്കാന്‍ അധികാരസ്ഥാനങ്ങള്‍ വിട്ടെറിഞ്ഞു പോരാനും അദ്ദേഹം മടികാണിച്ചില്ല. ഇതിെന്റ ഭാഗമായിരുന്നു 2017 ഡിസംബറില്‍ ജനതാദള്‍ (യു) സംസ്‌ഥാന പ്രസിഡന്റായിരിക്കെ രാജ്യസഭ അംഗത്വം രാജിവെച്ച നടപടി.
കേരളത്തില്‍ ആഴത്തില്‍ വായനയുള്ള അപൂര്‍വ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സ്വകാര്യഭാഷണങ്ങള്പോലും ഉദ്ധരണികളാല്‍ സമ്പന്നമായിരുന്നു. പുസ്തകങ്ങളോടുള്ള പ്രണയമാണ് വീരേന്ദ്രകുമാറിനെ വേറിട്ടുനിര്‍ത്തുന്നത്. രാഷ്ട്രീയം, സാമ്പത്തികം, മതം, ദര്‍ശനം, സാഹിത്യം, സാമൂഹ്യശാസ്ത്രം, ചരിത്രം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ക്ക് എന്നും വായനക്കാര്‍ ഏറെയായിരുന്നു. യാത്രകളെ എന്നും ഇഷ്ടപ്പെട്ടിരുന്നു. സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു. വയനാടിനെ ഇത്രയധികം അടയാളപ്പെടുത്തിയ ഒരു രാഷ്ട്രീയ നേതാവ് വയനാടൻ ചുരത്തിനു മുകളിൽ വേറെയില്ല. അത്രഏറെ വയനാട്ടുകാരനായിറിക്കാനായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന വീരൻ എന്നും എക്കാലവും ആഗ്രഹിച്ചിരുന്നത്. താന്‍ അടിമുടി വയനാട്ടുകാരനാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.
എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു. വര്‍ഗീയ ഫാഷിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വീരേന്ദ്രകുമാര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
എം.പി. വീരേന്ദ്രകുമാറിന്‍റെ വേര്‍പാടില്‍ അനുശോചന പ്രവാഹം തന്നെ നടക്കുകയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. വീരേന്ദ്രകുമാറിന്‍റെ വിയോഗം അവിശ്വസനീയമായ വാര്‍ത്തയായി തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ട് ദിവസം മുന്‍പുള്ള എം.പിമാരുടെ കൂടിക്കാഴ്ചയില്‍ പോലും അദ്ദേഹം വളരെ സജീവമായി ഇടപെട്ട് സംസാരിച്ചിരുന്നു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വിയോഗം. ഗുരുതുല്യനായ നേതാവായിരുന്നു അദ്ദേഹം തനിക്ക്. സ്‌നേഹത്തിന്‍റെ തണല്‍ നഷ്ടപ്പെട്ട തോന്നലാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
എം.പി വീരേന്ദ്രകുമാറിന്‍റെ വേര്‍പാട് നികത്താനാകാത്ത വിടവാണ്. ആ വേര്‍പാട് ഞെട്ടലുണ്ടാക്കി. രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും പുസ്തകപ്രസാധന മേഖലയിലുമെല്ലാം അതികായനായിരുന്നു വീരേന്ദ്രകുമാറെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. അനുസ്മരിച്ചു.
Post Your Comments