

ലോകത്താകെ കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രിയേസസ്. ലോകത്തെ കൊവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് സംഭവിക്കുന്നത്. നിലവില്‍ യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നെങ്കിലും ആഗോളതലത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ഓര്‍മ്മിപ്പിച്ചു.
ലോകത്ത് കഴിഞ്ഞ ഞായറാഴ്ച മാത്രം 136000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ മഹാമാരി ലോകത്ത് വന്നിട്ട് ആറ്് മാസത്തോളമായി. അതുകൊണ്ട് ഈ സമയത്ത് ഒരിക്കലും ഒരു രാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇപ്പോള്‍ രോഗവ്യാപനം കൂടുന്നത് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ബ്രസീലാണ് നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശ വെറിക്കെതിരായ പ്രക്ഷോഭം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം നടക്കേണ്ടതെന്നും, ഇല്ലെങ്കിൽ രോഗ വ്യാപനം ഇനിയും വര്‍ദ്ധിക്കാമെന്നും, മുന്നറിയിപ്പ് നൽകുന്നുണ്ട്. അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ദിവസങ്ങള്‍ക്ക് മുൻപ് ഒരു ലക്ഷം കവിഞ്ഞിരുന്നു. ഇതിനിടെ സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ രോഗ ലക്ഷണമില്ലാതെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ദനായ വാന്‍ കോര്‍കോവ് പറഞ്ഞു. ഇവരില്‍ നിന്ന് രോഗം പകരുന്നത് അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments