കണ്ണൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ്, നടുവില്‍, പാപ്പിനിശേരി എന്നിവ പുതിയഹോട്ട്‌സ്പോട്ടുകള്‍.
NewsKerala

കണ്ണൂരിൽ 14 പേര്‍ക്ക് കൂടി കോവിഡ്, നടുവില്‍, പാപ്പിനിശേരി എന്നിവ പുതിയഹോട്ട്‌സ്പോട്ടുകള്‍.

കണ്ണൂർ ജില്ലയില്‍ 14 പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിൽ എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
കണ്ണൂര്‍ വിമാനത്താവളം വഴി ദുബായില്‍ നിന്നുള്ള ഐ.എക്‌സ് 1714 വിമാനത്തില്‍ മെയ് 30നെത്തിയ ആലക്കോട് സ്വദേശി അഞ്ചു വയസ്സുകാരന്‍, ഇതേ നമ്പര്‍ വിമാനത്തില്‍ ജൂണ്‍ മൂന്നിനെത്തിയ കടന്നപ്പള്ളി സ്വദേശി 55കാരന്‍, ജൂണ്‍ 11-ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ പയ്യാവൂര്‍ സ്വദേശി 29കാരന്‍, ഇതേ ദിവസം കുവൈത്തില്‍ നിന്നുള്ള ജെ9-1415 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 26കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് കുവൈത്തില്‍ നിന്നുള്ള ജെ9-413 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരനും 41കാരനും, തിരുവനന്തപുരം വിമാനത്താവളം വഴി മെയ് 20-ന് മോസ്‌കോയില്‍ നിന്നുള്ള ആര്‍.എല്‍ 9903 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 24കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 12-ന് കുവൈത്തില്‍ നിന്നുള്ള ഐ.എക്സ് 405 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയത്. തലശ്ശേരി സ്വദേശികളായ 46കാരിയും 76കാരിയും ജൂണ്‍ അഞ്ചിനാണ് ചെന്നൈയില്‍ നിന്നെത്തിയത്. തില്ലങ്കേരി സ്വദേശികളായ 77കാരിയും 24കാരനും മുഴക്കുന്ന് സ്വദേശികളായ 42കാരനും 43കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 295 ആയി. ഇതില്‍ 175 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 10 പേര്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മടം സ്വദേശികളായ 35ഉം 36ഉം വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകള്‍, ഒന്‍പത് വയസ്സുകാരികളായ രണ്ട് പെണ്‍കുട്ടികള്‍, 14 വയസ്സുകാരന്‍, പാനൂര്‍ സ്വദേശിയായ 67കാരന്‍, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മേക്കുന്ന് സ്വദേശിയായ 59കാരന്‍, പെരിങ്ങത്തൂര്‍ സ്വദേശി 60കാരന്‍, തലശ്ശേരി സ്വദേശി 18കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെമ്പിലോട് സ്വദേശി 30കാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ 12801 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 20 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 99 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 12597 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10150 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9875 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9285 എണ്ണം നെഗറ്റീവാണ്. 275 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവ പുതിയ ഹോട്ട്‌സ്പോട്ടുകള്‍ ആയി. അതേസമയം, 13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശേരി, പിണറായി, ശ്രീകണ്ഠാപുരം, തലശ്ശേരി മുന്‍സിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, മലമ്പുഴ, മറുത റോഡ്, നാഗലശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി എന്നിവയാണ് ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ജില്ലയിൽ ആകെ 117 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Related Articles

Post Your Comments

Back to top button