കേരളാ ജനസംവാദ് മഹാവെര്‍ച്ച്‌വല്‍ റാലിയിൽ ജന ലക്ഷങ്ങള്‍ അണിചേര്‍ന്നു.
NewsKeralaNational

കേരളാ ജനസംവാദ് മഹാവെര്‍ച്ച്‌വല്‍ റാലിയിൽ ജന ലക്ഷങ്ങള്‍ അണിചേര്‍ന്നു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെര്‍ച്ച്‌വല്‍ റാലിയില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയാണ് റാലി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതിര്‍ത്തികള്‍ ഇല്ലാതിരുന്ന റാലിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരും അനുഭാവികളും അണിചേര്‍ന്നത്.

ബിജെപിയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്. തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ നിന്നാണ് ചടങ്ങുകള്‍ ഓണ്‍ ലൈനില്‍ എത്തിയത്. അതേ സമയം ദല്‍ഹിയിലെ വേദിയില്‍ പാര്‍ട്ടി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും പരിപാടിയിൽ അണിചേര്‍ന്നു. കേരളാ മഹാവെര്‍ച്വല്‍ റാലിയിലേക്ക് ജെ.പി.നദ്ദയെ വി.മുരളീധരന്‍ സ്വീകരിച്ചു.
തിരുവനന്തപുരത്തെ വേദിയില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ റാലിയില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആദ്യ ദീപം തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ആമുഖം പറയുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കെ.സുരേന്ദ്രന്‍്റെ അധ്യക്ഷ ഭാഷണത്തിനു ശേഷം അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നദ്ദ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. തുടര്‍ന്ന് ബിജെപി മുന്‍ അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, അഡ്വ. പി. സുധീര്‍, സുരേഷ് ഗോപി എം പി, കെ.രാമന്‍പിള്ള, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവര്‍ വേദിയുടെ സാന്നിധ്യമായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ലക്ഷങ്ങള്‍ അണിനിരന്ന മഹാവെര്‍ച്വല്‍ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി. ഓണ്‍ ലൈനില്‍ ഇത്രയും ജനങ്ങളെ ഒരുമിച്ചണിനിരത്താന്‍ കഴിഞ്ഞതിലൂടെ കേരളത്തിലെ ബിജെപിയുടെ അഭിമാന പരിപാടിയായും റാലി മാറുകയായിരുന്നു.


ഓരോ ജില്ലയിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും പ്രവര്‍ത്തകര്‍ പ്രത്യേക വേദികളിലൂടെ അണിചേര്‍ന്നതിനൊപ്പമാണ് സമൂഹ മാധ്യമ ലിങ്കുകളിലൂടെയും റാലിക്കൊപ്പം ചേര്‍ന്നത്. സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കിയിരുന്നത്. വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തത്. ഇതു കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ തത്സമയവും എത്തിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് ബിജെപി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഈ വെര്‍ച്വല്‍ റാലിയില്‍ പങ്കാളികളായി എന്നതാണ്
മറ്റൊരു പ്രത്യേകത.

Related Articles

Post Your Comments

Back to top button