ചിറ്റൂർ-മൂലത്തറ വലതുകര കനാൽ നിർമാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി
NewsKerala

ചിറ്റൂർ-മൂലത്തറ വലതുകര കനാൽ നിർമാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി

പാലക്കാടു ജില്ലയിലെ ചിറ്റൂർ -മൂലത്തറ വലതുകര കനാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച മൂലത്തറ റെഗുലേറ്റർ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂലത്തറ റെഗുലേറ്ററിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടന്നത്.
കിഴക്കൻ കാർഷിക മേഖലയ്ക്കും കുടിവെള്ള പ്രശ്നപരി ഹാരത്തിനും, കോരയാർ മുതൽ വേലന്താവളം വരെയുള്ള വലതുകര കനാൽ ഭാഗം കിഫ്ബിയുടെ സഹായത്താൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന്മു ഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മൂലത്തറ റെഗുലേറ്റർ തകർന്നപ്പോൾ കർഷകർക്ക് ഏറെ പ്രയാസമാണ് ഉണ്ടായത്. സർക്കാർഅധികാരത്തിലെത്തിയ ശേഷം 2017 ലാണ് റെഗുലേറ്ററിന്റെ പ്രവർത്തികൾ ആരംഭിച്ചത്. 33 മാസത്തിൽ നിർമ്മാണം റെക്കോർഡ് വേഗതയിൽ പൂർത്തീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. വരൾച്ച മേഖലയായ കിഴക്കൻ പ്രദേശങ്ങളിൽ കാർഷിക വികസനത്തിന് ആക്കം കൂട്ടാനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും റെഗുലേറ്റർ സഹായകരമാകും.കോവിഡിന്റെ പശ്ചാത്തലത്തിൽ ഉത്പാദന മേഖലയുടെ വികസനത്തെ കുറിച്ചും അതിന്റെ സാധ്യതകളെ ക്കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. നാടിന്റെയും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷികമേഖല. ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് കോവിഡ് കാലത്ത് സുഭിക്ഷ കേരളം പദ്ധതി ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ആദ്യം രൂപീകരിച്ച ഹരിതകേരളം പദ്ധതിയുടെ അടിത്തറ സുഭിക്ഷ കേരളം പദ്ധതിക്ക് മുതൽകൂട്ടാവും. കേരളം കോവിഡിന് മുന്നിൽ പകച്ചു നിൽക്കാതെ വെല്ലുവിളിച്ചും, അതിജീവിച്ചും മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ജലസ്രോതസുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വെള്ളത്തിന്റെ നീതിയുക്തമായ വിതരണത്തിനും പ്രത്യേക ജാഗ്രതയാണ് സർക്കാർ ചെല്ലുത്തുന്നത്. ജലസേചന രീതികൾ കാലനുസ്യതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് മൂലത്തറ റെഗുലേറ്റർ നവീകരിച്ചത്. തുള്ളിനന, കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ എന്നിവ പ്രചരിപ്പിക്കാൻ വിപുലമായ കർമ്മ പരിപാടികൾ പുരോഗമിക്കുകയാണ്. ചിറ്റൂർ, ആലത്തൂർ, നെന്മാറ മണ്ഡലത്തിലെ കാർഷിക മേഖലയിലും കുടിവെള്ള പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാൻ റെഗുലേറ്ററിന്റെ പ്രവർത്തനം കൊണ്ട് സാധ്യമാവുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
പരിപാടിയിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനായിരുന്നു. മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി. രമ്യ ഹരിദാസ് എം പി, കെ ബാബു എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി, മുൻ എംഎൽഎ, കെ. എ ചന്ദ്രൻ, ജലവിഭവ വകുപ്പ് സെക്രട്ടറി ബി അശോക് കുമാർ എന്നിവർ സംസാരിച്ചു. ചീഫ് എഞ്ചിനിയർ ഡി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Post Your Comments

Back to top button