

കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയത്. ജൂണ്‍ 19 മുതല്‍ 30 വരെയാണ് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. വൈറസ്ബാധ അതിതീവ്രമായ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയിൽ, അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും അനുമതി. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉള്‍പ്പെടെ ആറ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം ഉണ്ടായിരുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരില്‍ 32000 ത്തോളം പേര് ചെന്നൈയിലാണ് ഉള്ളത്. ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകള്‍ നല്‍കുന്നത് നിറുത്തിവച്ചു. ഇതിനിടെ, തമിഴ്നാട് സെക്രട്ടേറിയറ്റില്‍ 56 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സെക്രട്ടേറിയറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 127 ആയി ഉയർന്നു. സെക്രട്ടേറിയറ്റിലെ പ്രസ് റൂം അടച്ചു പൂട്ടി.
Post Your Comments