Kerala NewsNationalNews

ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷം, കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷം വരെ ആവും.

ഡല്‍ഹിയില്‍ ജൂലായ് അവസാനത്തോടെ കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷമാവുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സമൂഹവ്യാപനം വിലയിരുത്താന്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ബൈജാല്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ. നിലവില്‍ 12-13 ദിവസം കൊണ്ടാണ് രോഗികള്‍ ഇരട്ടിയായതെന്ന് സിസോദിയ പറഞ്ഞു. ഡല്‍ഹിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ പകുതിയുടെയും ഉറവിടം അറിയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും പറഞ്ഞിരിക്കുന്നു.

ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പ്രതികരണമെങ്കിലും,
ഡല്‍ഹിയില്‍ സാമൂഹികവ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ ജൂണ്‍ 15ന് ഡല്‍ഹിയില്‍ 44,000 കേസുകളാകും. 30ന് ഒരു ലക്ഷവും ജൂലായ് 15ന് 2.25 ലക്ഷവും 31ന് 5.5 ലക്ഷവും ആയി ഉയരും.

ബി.ജെ.പി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും തൊണ്ടവേദനയുമടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇരുവരെയും തിങ്കളാഴ്ചയാണ് ഡ‌ല്‍ഹി മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. അതിനിടെ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ബി.ജെ.പി വക്താവ് സാംബിത് പത്ര ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ആയി.

ഡല്‍ഹിയിലെ ആശുപത്രി കിടക്കകളില്‍ പകുതിയും വിനിയോഗിക്കുന്നത് പുറത്തുനിന്ന് ചികിത്സയ്ക്കെത്തുന്നവര്‍ക്കാണ്. എന്നാല്‍ ജൂലായ് അവസാനത്തോടെ ഡല്‍ഹിയിലെ രോഗികള്‍ക്ക് മാത്രമായി 80,000 കിടക്കകള്‍ വേണ്ടിവരുമെന്നാണ് സിസോദിയ പറഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ ചികിത്സ കുറച്ചുകാലത്തേക്കു ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം സിസോദിയ ഉന്നതതലയോഗത്തില്‍ ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കൊവിഡ് രോഗബാധയില്ല. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഞായാറാഴ്ചയാണ് കേജ്‌രിവാളിന് ചെറിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button