

ഒരു പാർട്ടി പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരിൽ നേരത്തെ പാർട്ടി നടപടികൾ നേരിടേണ്ടിവന്ന പി കെ ശശി എം എൽ എ വീണ്ടും വിവാദങ്ങളിലേക്ക്. ലോക്ക്ഡൗണിനിടെ ചട്ടം ലംഘിച്ച് യോഗം വിളിച്ച് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് എം എൽ എ. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎൽഎയുമായ പി കെ ശശി, പാര്‍ട്ടിയ്ക്കൊപ്പം നിൽക്കുന്നവരെ സംരക്ഷിക്കുന്നതും ചതിച്ചാൽ ദ്രോഹിക്കുന്നതുമാണ് പാര്‍ട്ടി നയമെന്ന് വിവാദപ്രസ്താവനയും, യോഗത്തിൽ നടത്തി. പാലക്കാട്ട് കരിമ്പുഴയിൽ ലീഗ് വിട്ടു സിപിഎമ്മിൽ ചേര്‍ന്നവർക്ക് നൽകിയ സ്വീകരണ യോഗത്തിലാണ് പി കെ ശശിയുടെ വിവാദ പ്രസ്താവന ഉണ്ടായത്.
പാര്‍ട്ടിയ്ക്കൊപ്പം നിന്നാൽ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാൽ പാര്‍ട്ടിയെ ചതിച്ചു പോയാൽ ദ്രോഹിക്കും. അതു പാര്‍ട്ടിയുടെ ഒരു നയമാണ്. ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്. പി കെ ശശി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മുസ്ലീം ലീഗിൽ നിന്ന് രാജി വെച്ച് സിപിഎമ്മിൽ ചേര്‍ന്ന അൻപതോളം പേര്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങിനിടെയായിരുന്നു പി കെ ശശിയുടെ വിവാദ പ്രസ്താവന.
സി പി എം നേതൃത്വത്തിന്റെ അനുഗ്രഹാശിസുകൾക്കായി ശശി തട്ടി വിട്ടത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ഭലമായിരിക്കും ഉണ്ടാക്കുക.
ഇത്തരമൊരു നയം പാർട്ടിക്കില്ലെന്നിരിക്കെ തെറ്റായ പ്രചാരണം ജനങ്ങളിൽ പാർട്ടിക്കുള്ള മതിപ്പും, അംഗീകാരവുമായിരിക്കും നഷ്ട്ടപെടുത്തുക
കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അൻപതിലധികം ആളുകളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ പരിപാടി സംഘടിപ്പിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ദൃശ്യവും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു വരുകയാണ്. ലോക്ക്ഡൗൺ ലംഘിച്ച് നടത്തിയ പരിപാടിയ്ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments