

തമിഴച്ചുവയോടെ മലയാളത്തില്‍ പഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരു യുവതി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തുന്നു. സ്‌റ്റേഷന്‍ പി.ആര്‍.ഒ ഷാജിയോട്, ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നു പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വച്ച് തന്റെ പഴ്‌സ് നഷ്ടപ്പെട്ടെന്നായിരുന്നു യുവതിയുടെ പരാതി. ഒരു ടെക്‌സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരി എന്നാണ് പരിചയപ്പെടുത്തിയത്. കോവിഡ് പ്രൊട്ടോകോള്‍ പ്രകാരമുള്ള ആതിഥ്യ മര്യാദ കാട്ടി, പരാതി എഴുതി നല്‍കാന്‍ പി.ആര്‍.ഒ ഷാജി ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നം ഷാജി ശ്രദ്ധയില്‍പ്പെടുത്തി. പരാതിക്ക് രസീതി വേണ്ടെന്നു പറഞ്ഞെങ്കിലും രസീത് കൈപ്പറ്റണമെന്ന് പി.ആര്‍.ഒ യുവതിയോട് ആശ്യപ്പെട്ടു.
പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് താൻ പുതിയതായി എ.എസ്.പിയായി ചുമതലയേറ്റ ഹേമതല ഐ.പി.എസാണ് എന്ന് യുവതി പറയുന്നത്. എ.എസ്.പിയാണെന്ന് പരാതിക്കാരി പറഞ്ഞതോടെ പൊലീസുകാര്‍ അന്തം വിട്ടു. ഒപ്പം, വീഴ്ചകളൊന്നും വരുത്താത്തതിന്റെ ആശ്വാസമായിരുന്നു അവർക്ക്. എ.എസ്.പിയായി ചുമതലയേറ്റ ഹേമതല ഐ.പി.എസ് സ്റ്റേഷനില്‍ വേഷം മാറി പരിശോധനയ്‌ക്കെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നു നോക്കാനാണ് വേഷം മാറി എത്തിയെതെന്നു അവർ പറഞ്ഞു. പി.ആര്‍.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിക്കും,സ്‌റ്റേഷനിലെ പൊലീസുകാർക്കും, അഭിനന്ദനം അറിയിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.
Post Your Comments