

പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി എന്നാണ് വിവരം. ഇതേപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിഷ്ണു പ്രസാദിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. തുക തിരിച്ചുപിടിക്കാനാകാത്തതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്. അന്വേഷണവുമായി വിഷ്ണുപ്രസാദ് ഒരു വിധത്തിലും സഹകരിക്കുന്നില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ പ്രതികരിച്ചിട്ടുള്ളത്. എറണാകുളം കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ് ചില മേലുദ്യോഗസ്ഥരുടെ കൂടെ സഹായത്തോടെ പാവങ്ങൾക്കായുള്ള ഒരുകോടി രൂപയോളം രൂപ ചില സി പി എം പ്രവർത്തകരും, ചില പ്രാദേശിക നേതാക്കളും അടക്കമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിയെടുക്കുകയായിരുന്നു. വിഷ്ണു പ്രസാദ് നിലവില്‍ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കുകയാണ്.
Post Your Comments