

പ്രവാസികളെ മടക്കി കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. രാവിലെ ഒന്‍പത് മണിക്കാണ് നിരാഹാരസമരം ആരംഭിച്ചത്.
ഈ കൊവിഡ് കാലത്തേറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് ഗള്‍ഫിലെ പ്രവാസികളാണെന്നും എന്നാല്‍, അവര്‍ രോഗവാഹകരാണെന്നും, ഇങ്ങോട്ട് വരേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശകലനം ചെയ്താല്‍ മനസിലാവുകയെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
കെഎംസിസി, ഇന്‍കാസ്, ഒഐസിസി,ശക്തി, ബഹറൈന്‍ മലയാളി സമാജം തുടങ്ങി വിവിധ പ്രവാസി സംഘടനകള്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ യത്നിക്കുമ്പോൾ അതിനു തുരങ്കം വയ്ക്കുകയാണ് സർക്കാർ. കേന്ദ്രസര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. വന്ദേഭാരത് വിമാനങ്ങള്‍ കൃത്യമായി വിപുലമായ രീതിയില്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാമായിരുന്നു. ഗതികെട്ട അവസ്ഥയിലാണ് പ്രവാസി സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയത്. അപ്പോള്‍ അതില്‍ വരുന്നവര്‍ക്കും വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. ഗള്‍ഫില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതെയാവുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ താൻ നിരഹാരസമരമിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments