

പ്രിയപ്പെട്ടനിധിന്‍റെ വിയോഗത്തെ പറ്റി ആതിരയെ ഇനിയും, അറിയിച്ചിട്ടില്ല. ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആതിര ഒരു പെണ്‍കുഞ്ഞിനാണു ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരൻ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ലോക്ക്ഡൌണില്‍ വിദേശത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ ദമ്പതികളായിരുന്നു ഇരുവരും. സുപ്രീം കോടതിയില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രവാസി മലയാളികള്‍ ആതിരയുടെ പേരിലായിരുന്നു ഹരജി നല്‍കിയിരുന്നത്. ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിലായിരുന്നു ഹരജി സമർപ്പിച്ചിരുന്നത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിധിൻ. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments