

ബെവ് ക്യൂ ആപ്പുമായി മുന്നോട്ടുപോയാൽ ബിവറേജസ് ഔട്ലറ്റുകൾ പൂട്ടേണ്ടി വരുമെന്ന് ബിവറേജസ് കോര്‍പറേഷനു ആശങ്ക. ബെവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ആപ്പില്‍ നിന്നും ടോക്കണുകള്‍ കൂടുതലായും എത്തുന്നത് ബാറുകളിലേക്കാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ തന്നെ പറയുന്നു. സർക്കാരിന്റെ മദ്യ ആപ്പിലെ (ബെവ്ക്യൂ) സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് കൺസ്യൂമർഫെഡ് മദ്യശാലകൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ പ്രതിദിന വിൽപ്പന ശരാശരി 6 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ബീയർ വിൽപ്പന 1 ലക്ഷത്തിൽനിന്ന് 30,000 ആയി നിലപൊത്തി. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. ആപ്പ് ഇങ്ങനെ തുടര്‍ന്നാൽ മദ്യശാലകൾ പൂട്ടേണ്ടിവരുമെന്ന് ബെവ്കോയും അധികൃതരെ അറിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ മദ്യ വില്‍പനയ്ക്കുള്ള വെല്‍ച്വല്‍ ക്യൂവിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പ് എല്ലാം കൊണ്ടും സർക്കാരിനെയും, പ്രത്യേകിച്ച് ബിവറേജസ് കോര്‍പറേഷനെയും ആപ്പിലാക്കിയിരിക്കുകയാണ്. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇളവ് അനുവദിച്ചേക്കുമെന്ന സാഹചര്യം വരുന്നതോടെ ബെവ് ക്യൂ ആപ്പ് ഒഴിവാക്കുന്നതിനെ പറ്റിയാണ് ബിവറേജസ് കോര്‍പറേഷൻ ആലോചിക്കുന്നത്. ബെവ്കോ വഴിയുള്ള മദ്യ വില്‍പന കൂടുന്നില്ല. മദ്യ വില്‍പന കൂടാത്തത് പണ ലഭ്യത കുറഞ്ഞതുകൊണ്ടാണെന്നാണ് എക്സൈസ് വകുപ്പിന്റെ അനുമാനമെങ്കിലും, ആപ്പിന്റെ ടോക്കണുകൾ ബാറുകളിലേക്ക് പ്രവഹിക്കുന്നത് ആശങ്ക ഉണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ 49,000 മാത്രമാണ് ബിവറേജസ് ഔട്ലറ്റിനു കിട്ടിയത്. ബെവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞത്, കോര്‍പറേഷനെ വന്‍ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
Post Your Comments