

പാലായിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികൾ ക്വാറന്റൈന്‍ ചട്ടം ലംഘിച്ച സംഭവത്തിൽ പൊലീസിന് പാലാ നഗരസഭയുടെ രൂക്ഷ വിമര്ശനം. വിഷയത്തിൽ നഗരസഭയിലെ ഭരണപക്ഷ- പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം പോലീസിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു.
കൗൺസിൽ ആരംഭിച്ച ഉടൻ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ ടോണി തോട്ടം വികാരഭരിതമായി വിഷയം കൗൺസിലിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കറുത്ത ബാഡ്ജ് ധരിച്ചാണ് ടോണി നഗര സഭ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.
പാലാ സി ഐ യുടെ പേരെടുത്തു പറഞ്ഞാണ് ടോണി വിവരം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വാർഡിലെ ജനങ്ങൾ പ്രതിഷേധത്തിലും ഭീതിയിലുമാണെന്ന് പറഞ്ഞ ടോണി, ഇതേ വാർഡിൽപ്പെട്ട ഒരാൾ മാസ്ക് ശരിയായ രീതിയിൽ വയ്ക്കാത്തതിന് പിഴ ഈടാക്കി നിയമം നടപ്പാക്കിയ പോലീസ് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് പറഞ്ഞു. വാർഡിൽപ്പെട്ട രണ്ടു യുവാക്കൾ സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്. ക്വാറന്റൈന്‍ പാലിക്കാതെ മറ്റുള്ളവർക്കൊപ്പം കുളിക്കുകയും ഇറങ്ങി നടക്കുകയും ചെയ്തത് ഗൗരവകരമാണ്.
പാലായിലെ ആരോഗ്യ പ്രവർത്തകരെയോ നഗരസഭയെ അറിയ്ക്കാതെ വന്നു താമസമാക്കിയത് നിയമപരമല്ല. ഇക്കാര്യത്തിൽ പോലീസിനു വീഴ്ചയുണ്ടായിട്ടുണ്ട്. പോലീസ് തോന്നിവാസം പ്രവർത്തിക്കുകയാണ്. പാലായിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് പോലീസ് ലാഘവത്തോടെ കൈകാര്യം ചെയ്തത്. തൻ്റെ വാർഡിലെ മോണിറ്ററിംഗ് കമ്മിറ്റി പിരിച്ചുവിട്ട് വിവരം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കു റിപ്പോർട്ടു ചെയ്യണമെന്നും ടോണി തോട്ടം ആവശ്യപെടുകയായിരുന്നു.
പോലീസിൻ്റെ നടപടി ഉത്തരവാദിത്വമില്ലായ്മയാണെന്ന് കൗൺസിലർ പ്രൊഫ സതീഷ് ചൊള്ളാനിയും പറഞ്ഞു. പോലീസിൻ്റെ നടപടി അന്വേഷിക്കണമെന്നും ക്വാറന്റൈന്‍ ലംഘിച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബിനു പുളിയ്ക്കക്കണ്ടം ആവശ്യപ്പെട്ടു. റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളി തുടങ്ങിയവരും കർശന നടപടി ആവശ്യപ്പെട്ടു. പ്രൊഫ സെലിൻ റോയി, ജോബി വെള്ളാപ്പാണി, പി കെ മധു പാറയിൽ, ബിജു പാലൂപ്പടവൻ, ടോമി തറക്കുന്നേൽ, കൊച്ചുറാണി അഫ്രേം, സിബിൽ തോമസ്, മിനി പ്രിൻസ്, ബിജി ജോജോ, ലീനാ സണ്ണി, ഷെറിൻ പുത്തേട്ട്, ജോർജുകുട്ടി ചെറുവള്ളിൽ, ലിസ്യൂ ജോസ്, റാണി റോമൽ, സുഷമ രഘു തുടങ്ങിയവറം ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചു. ചെയർപേഴ്സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു.
Post Your Comments