

ഭരണപക്ഷ യൂണിയനുകളുടെ സമ്മർദത്തിന് വഴങ്ങി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പത്താം ശമ്പളക്കമ്മീഷൻ തീരുമാനപ്രകാരം വർധിപ്പിച്ച വില്ലേജ് ഓഫീസർമാരുടെ ശമ്പളം സർക്കാർ വെട്ടിക്കുറച്ചു. 10ാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം വില്ലേജ് ഓഫീസർമാർക്ക് മാത്രം പ്രത്യേക ശമ്പള സ്കെയിൽ അനുവദിക്കുന്നത് ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ന്യായമാണ് സർക്കാർ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.
നേരത്തെ നൽകിവന്ന വെട്ടിക്കുറച്ചു പുനർ നിശ്ചയിച്ചുകൊണ്ട് ധന വകുപ്പ് ഇതിനായി ഉത്തരവിറക്കി. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിൽ പറയുന്നത്. പത്താം ശമ്പളക്കമ്മീഷൻ തീരുമാനപ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസർമാർക്ക് പുതിയ സ്കെയിൽ നിലവിൽ വന്നത്. 29200 -62400 എന്നതായിരുന്നു പുതിയ ശമ്പള സ്കെയിൽ. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാർക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസർമാർ ആയി നിയമിതരാവാറുള്ളത്. ഇവർ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുണ്ട്. ഹെഡ് ക്ലാർക്ക് തസ്തികയേക്കാൾ ഉയർന്ന ശമ്പളമാണ് വില്ലേജ് ഓഫീസർക്ക് നൽകുന്നത് എന്ന ആക്ഷേപം ഇടതുപക്ഷ യൂണിയനുകൾ ഉന്നയിച്ചിരുന്നതാണ്. യൂണിയനുകളുടെ സമ്മർദത്തെ തുടർന്നാണ് വില്ലേജ് ഓഫീസർമാർക്ക് മാത്രം പ്രത്യേക ശമ്പളസ്കെയിൽ അനുവദിക്കേണ്ടന്നു സർക്കാർ തീരുമാനിച്ചതെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. ഏതായാലും, പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പളം പുനർ നിശ്ചയിച്ചുകൊണ്ട് ധന വകുപ്പ് ഉത്തരവിറക്കി. 27800-59400 എന്നതായിരിക്കും പുതിയ സ്കെയിൽ .
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ സമരത്തിനിരങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അംഗീകരിച്ച തീരുമാനമാണ് ഇപ്പോൾ ഇടതു സർക്കാർ റദ്ദാക്കിയതെന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം. മറ്റ് തസ്തികകളെക്കാൾ ഉയർന്ന ഉത്തരവാദിത്വവും ബാധ്യതയുമുള്ള ജോലിയാണ് വില്ലേജ് ഓഫീസർമാരുടേത്. അതിനാലാണ് ഈ പോസ്റ്റിന് ഉയർ ശമ്പളവും ഗസറ്റഡ് റാങ്കും നൽകിയത്. 170 ഹെഡ് ക്ലാർക്കുമാരുടെ സമ്മർദത്തിന് വഴങ്ങി 1670 വില്ലേജ് ഓഫീസർമാരെ സർക്കാർ ദ്രോഹിക്കുകയാണ് എന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. ധനവകുപ്പിന്റെ ഉത്തരവിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ.
Post Your Comments