

രാജ്യത്തെ കോവിഡ് കണക്കുകൾ അനുദിനം കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതാദ്യമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. 5164 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. രോഗബാധിതർ 1,80000ത്തിന് അടുത്തെത്തി. 47.4% ആണ് രോഗമുക്തി നിരക്ക്. രാജ്യത്തേ രോഗികളിൽ 21.3 ശതമാനവും മുംബൈയിലാണ്. മഹാരാഷ്ട്രയിൽ 2,940 ഉം ഡൽഹിയിൽ 1,163 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗ വ്യാപനം അളക്കാൻ സംസ്ഥാനങ്ങൾ എലിസ പരിശോധന വഴി സെറോ സർവ്വേ നടത്തണമെന്ന് ഐസിഎംആര്‍ നിർദേശം നൽകിയിരിക്കുകയാണ്.
രോഗ കേന്ദ്രമായി മാറിയ മഹാരാഷ്ട്രയിൽ 2940 പുതിയ കേസുകളും, 99 മരണവും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ ഒരു മരണവും 18 പുതിയ കേസും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസ് 65,168 ഉം മരണം 2197 ഉം ആയി. ഡല്‍ഹിയിൽ 1163 കേസും 18 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ആകെ കേസ് 18549ഉം മരണം 416 ഉം ആയി. ഡൽഹി സർക്കാർ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനായി മാർഗനിർദേശം ഇറക്കി. നിയന്ത്രിത മേഖലകൾ 122 ആക്കി.
ഉത്തർപ്രദേശിൽ 262 പുതിയ കേസും 12 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 252 ഉം മധ്യപ്രദേശിൽ 246 ഉം പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇരു സംസ്ഥാനങ്ങളിലും ഒൻപത് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒഡീഷ, അസം, ഛത്തീസ്‍ഗഡ്, തെലങ്കാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രോഗികൾ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. എലിസ പരിശോധന വഴി സെറോ സർവ്വേ നടത്താൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആര്‍ നിർദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ, മുതിർന്നവർ, രോഗം ഭേദമായവർ, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ കണ്ടെത്തി പരിശോധിക്കണം. കണ്ടെയ്ന്‍മെന്‍റ് സോണിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, തുടങ്ങിയവരിലും സർവേ നടത്തണം. ആവശ്യപ്പെട്ടാൽ വിദഗ്ധരെ വിട്ടുനൽകാമെന്നും ഐസിഎംആര്‍ സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുകയാണ്.
Post Your Comments