

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 445 പേർ കോവിഡ് മൂലം മരണപ്പെട്ടു. 14,821 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,25,282ലേക്കെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് 445 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി.
രാജ്യത്തൊട്ടാകെ നിലവില്‍ 174387 പേരാണ് ചികിത്സയിലുള്ളത്. 237196 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളായി. ഞായറാഴ്ച 101 പേർ മരിച്ചതോടെ മഹാരാഷ്ട്രയിലെ മൊത്തം മരണം 6,085 ആയി ഉയർന്നു. മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്ക തുടരുകയാണ്. പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു മുഖ്യ കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു. രോഗം പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ ചിലര്‍ ആശുപത്രികളില്‍ നിന്ന് മുങ്ങുകയാണ്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരിട്ടുണ്ട്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു പൂട്ടി. ഗോവയിൽ ആദ്യ കോവിഡ് മരണം
ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗോവയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പരാതിയിട്ടുണ്ട്. വടക്കന്‍ ഗോവയിലെ മോര്‍ലേം സ്വദേശിയായ 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ഐ.സി.യുവിലായിരുന്നു ഇദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞത്. ഇതുവരെ 19 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മോര്‍ലം പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഗോവയില്‍ ഇതുവരെ 818 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നതാണ്.
ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഞായറാഴ്ച മാത്രം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ എത്തി നിൽക്കുന്നത്.
Post Your Comments