

സംസ്ഥാനത്തെ മദ്യവിൽപ്പന തന്നെ പരാതികളും, തകരാറുകളും കൊണ്ട് വെട്ടിലാക്കിയ ഫെയർ കോഡിന്റെ ആപ്പിനെ സർക്കാർ വേണ്ടെന്ന് വെച്ച് തൂക്കിയെറിഞ്ഞേക്കും. ഫെയർ കോഡിണ് ആപ്പുണ്ടാക്കാൻ ഏൽപ്പിച്ചത് വഴി കോടികളുടെ മദ്യവില്പനയും, അത് വഴിയുള്ള വരുമാനവുമാണ് സർക്കാരിന് ഇതിനകം നഷ്ടമായത്. ആദ്യ ദിവസം ഉണ്ടായ പരാതികൾ രണ്ടാം ദിവസം ഉണ്ടാകില്ലെന്ന് പ്രതീക്ഷയിലിരുന്നപ്പോൾ, രണ്ടാം ദിവസം പരാതികളുടെ കൂമ്പാരമായെന്നു മാത്രമല്ല, ബെവ്‌കോയുടെ മദ്യവില്പനയും അവതാളത്തിലായി.
മദ്യവിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പിൻ്റെ സാങ്കേതിക പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചിരിക്കുകയാണ്. ഐടി വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.ആപ്പിന്റെ സാങ്കേതിക തകരാറുകള്‍ വിൽപ്പനയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആപ്പിൻ്റെ ഉപയോഗം അവസാനിപ്പിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്.
ആപ്പ് സർക്കാരിനെയും, സംസ്ഥാനത്തെ ഉപഭോക്താക്കളെയും ആപ്പിലാക്കിയ അവസ്ഥയിൽ, ബെവ്കോ അധികൃതര്‍ ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡിനെ തങ്ങളുടെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഇതിനിടെ പെട്ടെന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കമ്പനി ഫേസ്ബുക്ക് പേജിൽ നിന്നും പിൻവലിച്ചു. ഇതോടെ ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചതായ അഭ്യൂഹങ്ങളും പരന്നിട്ടുണ്ട്. മദ്യവില്പനയുടെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറിലായിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് രാവിലെ ആറിനും ഉച്ചക്ക് ഒരുമണിക്കും ഇടയിലാണ് ടോക്കണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക എന്ന സന്ദേശങ്ങൾ ലഭിച്ചു. അതേസമയം, രാവിലെ ബുക്ക് ചെയ്യാൻ നോക്കിയവർക്ക് പുലര്‍ച്ചെ 3.45 മുതല്‍ രാവിലെ 9 വരെയാണ് ടോക്കണ്‍ എടുക്കാന്‍ പറ്റുക എന്ന സന്ദേശവും കിട്ടി. ഇതോടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ആപ്പ് വഴിയുള്ള മദ്യ വില്പന തീർത്തും അനിശ്ചിതത്വത്തിലായി.
ഇതിനിടെയാണ് , ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയർ കോഡിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും അവർ നീക്കം ചെയ്തിരിക്കുകയാണ്. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്. വിവരങ്ങള്‍ നീക്കം ചെയ്തതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ടെന്‍ണ്ടറില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കിയാണ് ഫെയര്‍കോഡിന് ആപ്പ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതെന്ന വിവരവും ഇതിനിടെയാണ് പുറത്തുവന്നത്.
ആപ്പ് തുടര്‍ച്ചായി പരാജയത്തിന്റെ പടുകുഴി കണ്ട സാഹചര്യത്തില്‍ ഈ ആപ്പ് സംവിധാനം തുടരണോ എന്നാണ് എക്സൈസ് മന്ത്രിയെയും, വകുപ്പിനെയും ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.
Post Your Comments