

മിഥുനമാസത്തിലെ മാസപൂജകൾക്കായി ശബരിമല നട ജൂൺ 14 തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട് നടക്കും. നിലവിൽ ശബരിമലയിലുള്ള വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വെർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട് നാലുമുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദർശനസമയം ഉണ്ടാവുക.
50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവിൽ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവിൽ സാമൂഹ്യ അകലം പാലിക്കാൻ കൃത്യമായ ക്രമീകരണം വട്ടം വരച്ച് രേഖപ്പെടുത്തും. 10 വയസിന് താഴെയുള്ളവർക്കും 65 വയസിനുമേലെയുള്ളവർക്കും രജിസ്ട്രേഷൻ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് ഉണ്ടാകും. ഭക്തർ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച് കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും. വി.ഐ.പി ദർശനം ഉണ്ടാകില്ല. വരുന്ന ഭക്തർക്ക് താമസസൗകര്യവുമുണ്ടാകില്ല.
Post Your Comments