

മൂന്നാറില്‍ മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഭൂമി കൈയ്യേറുന്നതിനായി വ്യാജ റവന്യൂ രേഖകൾ നൽകി സഹായിച്ച റവന്യൂ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തു. കോടികള്‍ വിലമതിക്കുന്ന സർക്കാർ ഭൂമിക്കാണ് മൂന്നാർ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് ഓഫീസിൽ നിന്ന് കൈവശാവകാശ രേഖ നല്‍കി സഹായിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെഡിഎച്ച് വില്ലേജിലെ നാല് റവന്യൂ ഉദ്യോഗസ്ഥരെയാണ് ജില്ലാ കലക്ടർ ഇതുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്തത്.
മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ടി മണി ഭവന പദ്ധതികളുടെ മറവില്‍ മൂന്നാർ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജ് ഓഫീസില്‍നിന്ന് പട്ടയമില്ലാതെ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി നിർമാണാപ്രവർത്തനം നടത്തിയ സംഭവത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സസ്പെന്‍ഷന്‍ ഉണ്ടായത്. കെഡിഎച്ച് വില്ലേജിലെ സെക്ടർ ഓഫീസർ പ്രീത പി, വില്ലേജ് ഓഫീസർ ഇ.പി ജോർജ്, ഓഫീസ് അറ്റന്‍ഡന്‍റ് ഗോപകുമാർ ആർ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ആർ സ്റ്റീഫന്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശന്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ ഡപ്യൂട്ടി തഹസില്‍ദാർ ആയിരുന്ന റ്റി സനല്‍കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സർക്കാർ ഭൂമി സംരക്ഷിക്കേണ്ട അധികാരപ്പെട്ട വില്ലേജ് ഓഫീസറും ജീവനക്കാരും ഗുരുതരമായ ചട്ടലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തില്‍ മനപൂർവമായ വീഴ്ചയും നടത്തിയെന്നാണ് കളക്ടർ സസ്പെന്‍ഷന്‍ ഓഡറില്‍ പറഞ്ഞിട്ടുള്ളത്. അതേസമയം, സംഭവത്തിൽ ഇതേവരെ റിപ്പോർട്ടില്‍ പരാമർശമുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
Post Your Comments