Kerala NewsLatest NewsNews

രോഗ വ്യാപനം വർധിച്ചു, കണ്ണൂർ നഗരത്തിൽ മൂന്നു ഡിവിഷനുകൾ അടച്ചു.

സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഡിവിഷനുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ആണ് ഉത്തരവായിട്ടുള്ളത്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഡിവിഷനുകളിലെ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടച്ചിടും. ഹൈവെയില്‍ ഒഴികെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനും കലക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡിൻ്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ബുധനാഴ്ച നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിലവില്‍ 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415 പേര്‍ നിരീക്ഷണത്തിലുണ്ട്. 14,220 പേരാണ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരന്‍, ജൂണ്‍ ഒന്നിന് വാരം മുംബൈയില്‍ നിന്നെത്തിയ സ്വദേശി 48കാരന്‍ എന്നിവരാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച മൂന്നു പേര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂര്‍ സ്വദേശിയായ 14കാരനാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരില്‍ 200 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മയ്യില്‍ സ്വദേശി 45കാരന്‍ ബുധനാഴ്ചയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button