

ഡൽഹി/മലയാളി ഉൾപ്പടെ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ ഒത്തുതീർപ്പിലൂടെ പരിഹാരം. 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായാതായി വിദേശകാര്യ മന്ത്രാലയം
സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയതായും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ചർച്ച ചെയ്ത ഇക്കാര്യത്തിൽ ധാരണ ഉണ്ടായതായും ആണ് സത്യവാങ്മൂലത്തിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിക്കുന്നത്. രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്ന് വ്യക്തമാക്കിയിരുന്നതാണ്. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ മേയ് മാസത്തിൽ നിർദേശിക്കുകയും ഉണ്ടായി.
സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികളും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി, പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ തള്ളുകയുണ്ടായി. ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ലാതിരിക്കെ നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം എന്നാണ് നിർദേശിച്ചിരുന്നത്.
Post Your Comments