കൈപ്പത്തിക്ക് വേണ്ടി വോട്ടുതേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രികൊണ്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായി.

കൊല്ലം : കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാർത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് കൂറു മാറി. കൊല്ലം കോർപ്പറേഷനിലെ താമരക്കുളം ഡിവിഷനിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാർത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത്.
ഡിവിഷനില്‍ മൂന്ന് സ്ഥാനാർഥികൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥന ആരംഭിച്ചതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലായി. പിന്നാലെ നിര്‍വ്വാഹക സമിതി അംഗം എ കെ ഹഫീസിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനെത്തിയ ശ്രീജാ ചന്ദ്രനാണ് ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നം മാറ്റി താമരയാക്കിയത്. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളായ നയന ഗംഗ, അനിത എന്നിവരും ഡിവിഷനില്‍ മത്സരത്തിനായി എത്തിയത്. മൂന്ന് പേരും ഒരു പോലെ വോട്ടഭ്യര്‍ഥന ആരംഭിച്ചതോടെ ഡി.സി.സി. സമവായ ശ്രമം നടത്താനായി പ്രത്യേക കമ്മിറ്റിയെ വച്ചു.
കെപിസിസി സെക്രട്ടറി സൂരജ് രവി, പ്രദേശിക കോണ്‍ഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവര്‍ മറ്റ് രണ്ട് സ്ഥാനാര്‍ഥികളോടും പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിലപാടിലുറച്ചതോടെ ഡി.സി.സി നേതൃത്വം നയന ഗംഗയെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയ ശ്രീജാ ചന്ദ്രന് അതേ വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.ഇതോടെ ചിഹ്നം മാറിയ വിവരം വോട്ടര്‍മാരെ അറിയിക്കാനുള്ള തിരക്കിലാണ് ശ്രീജ ചന്ദ്രന്.