ഇന്ത്യ വാങ്ങിയ റഫാൽ വിമാനങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ ആദ്യ ബാച്ച് റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം 10ന് വ്യാഴാഴ്ച അംബാലയിലെ വ്യോമസേനാ താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി ചടങ്ങിൽ മുഖ്യാതിഥിയാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഏഷ്യയിലെ തങ്ങളുടെ പ്രധാന സുഹൃത്ത് രാഷ്ട്രമായ ഇന്ത്യുമായി കൂടുതല്‍ സഹകരണം ഉറപ്പു വരുത്താനാണ് സായുധ സേനാ മന്ത്രിതന്നെ നേരിട്ടെത്തുന്നതെന്ന് ഫ്രഞ്ച് എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊറോണ രോഗവ്യാപന ശേഷമുള്ള പാര്‍ലിയുടെ ആദ്യവിദേശ സന്ദര്‍ശനമാണിത്. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങില്‍ പങ്കെടുക്കും. ആദ്യ ബാച്ച് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ 2020 ജൂലൈ 27 നാണ് ഫ്രാന്‍സില്‍ നിന്ന് അമ്പാലയിലെത്തിയത്. തുടർന്ന് റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17ന്റെ –‘ഗോൾഡൻ ആരോസ്’– ഭാഗമാകും. 60,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.
ജൂലൈ 27 നാണ് ഫ്രാൻസിൽനിന്നു വിമാനങ്ങൾ എത്തിയത്. 2017ന് ശേഷം മൂന്നാം തവണയാണ് പാർലി ഇന്ത്യ സന്ദർശിക്കുന്നത്, കോവിഡിനുശേഷമുള്ള ആദ്യ ഔദ്യോഗിക യാത്രയുമാണിത്. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത ‘സർവധർമ പൂജ’, റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. പരമ്പരാഗതമായ ജലപീരങ്കി അഭിവാദ്യവും റഫാലിനു നൽകുന്നുണ്ട്.