സ്കൂളുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ തുറക്കരുതെന്ന് ഐഎംഎ.

തിരുവനന്തപുരം/ സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ തുറക്കരുതെന്ന് ഐഎംഎ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗവ്യാപനം ഏറ്റവും കൂടും എന്ന് കരുതുന്ന രണ്ടു മാസക്കാലത്ത് സ്കൂളുകൾ തുറക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുമെന്നും, കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നു. രോഗവ്യാപന തീവ്രത കുറയുന്ന മുറയ്ക്ക് സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാവുന്നതാണെന്ന് “ഐഎംഎ സർക്കാരിനൊപ്പം ജനങ്ങളിലേക്ക്” എന്ന വരികളിൽ തുടങ്ങുന്ന കത്തിൽ പറഞ്ഞിരിക്കുന്നു.
കേരളത്തെ പോലെ ആരോഗ്യ രംഗത്ത് ഇത്ര മാത്രം പുരോഗതി കൈവരിച്ച സംവിധാനങ്ങൾ ഉണ്ടായിട്ടും പഠനങ്ങളും വിശകലനങ്ങളും ഉണ്ടാകാത്തത്, ഉണ്ടാകാൻ അനുവദിക്കാത്തത്, നിരുത്തരവാദമായ സർക്കാർ സമീപനമായേ കാണാനാവൂ. വിദഗ്ധരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെന്ന ഞങ്ങളുടെ വിലയിരുത്തൽ ശരിയാണെന്ന് വരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത് തന്നെ ടെസ്റ്റുകൾ കുറവാണെന്ന വസ്തുത വെളിപ്പെടുത്തുന്നു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്കൂളുകൾ തുറക്കുന്നത്, കുട്ടികൾ രോഗവ്യാപകരായി മാറുന്ന സ്ഥിതി വിശേഷം ഉണ്ടാവും. അതിന്റെ ഏറ്റവും വലിയ ആഘാതം നാം റിവേഴ്സ് ക്വറന്‍റയ്നിലൂടെ സംരക്ഷിച്ചു പോരുന്ന വയോജനങ്ങളിൽ ആയിരിക്കും ഉണ്ടാവുക. സംസ്ഥാനത്ത് കോവിഡ് പരിശോധന ഇനിയും ഉയർത്തണം. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവരെ പരിശോധിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നുണ്ട്. ടെസ്റ്റുകൾ നടത്തി രോഗ ബാധിതരെ കണ്ടെത്തി ഐസോലെറ്റ് ചെയ്യുക മാത്രമാണ് വ്യാപനം തടയാൻ അടിയന്തിരമായി ചെയ്യേണ്ടത്. കോൺടാക്റ്റ് ടെസ്റ്റിംഗ് കുറയ്ക്കുകയോ നിർത്തി വെക്കുകയോ ചെയ്തിട്ടുള്ളതായി അറിയുന്നു. അതുപോലെ തന്നെ സേറോ സർവെയിലൻസ് ടെസ്റ്റുകളും നിർത്തരുത്. ചികിത്സ ലഭിച്ച് രോഗമുക്തി നേടിയവരുടെ രോഗവിവരങ്ങൾ വിശകലനം ചെയ്യുന്ന പ്രവർത്തി നടക്കാത്തതും പഠന റിപ്പോർട്ടുകൾ വരാത്തതും ആരോഗ്യ രംഗത്ത് പുരോഗതി കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും, ഇതിനെല്ലാം എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ഐ എം എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐസിഎംആർ രാജ്യവ്യാപകമായി നടത്തിയ പഠനങ്ങളെ പോലെ കേരളത്തിൽ മാത്രമായി പഠനങ്ങൾ നടത്തി വേണം മുന്നോട്ടുള്ള പോകേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുജനങ്ങളിൽ പ്രതിരോധ മാർഗങ്ങളായ കൈ ശുചിയായി വെക്കൽ, ശരിയായി മാസ്ക് ധരിക്കൽ അതുപോലെ ശാരീരിക അകലം പാലിക്കൽ എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകാനായി ബോധവത്ക്കരണം ഊർജിതപ്പെടുത്തേണ്ടതുണ്ട്. അടുത്ത കാലത്തായി ജനങ്ങളിൽ ഇതിനെ കുറിച്ചുള്ള ജാഗ്രത കുറഞ്ഞതായി കാണുന്നതായും ഐഎംഎ വിലയിരുത്തി. റിവേഴ്സ് ക്വരൻടൈനിൽ ഉള്ള നമ്മുടെ വായോജനങ്ങളിൽ രോഗബാധ കൂടുന്നതായി കാണുന്നു. യുവജനങ്ങളുടെ ജാഗ്രത കുറവായി ഇതിനെ കാണണം. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്ത് പോകുന്നവർ വീട്ടിൽ എത്തുമ്പോൾ വേണ്ടത്ര രോഗ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നില്ല എന്നു വേണം കരുതാൻ. ഇത് ഗൗരവമായി പരിഗണിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ഐ എം എ ആവശ്യപ്പെടുന്നുണ്ട്.