ഓക്സ്ഫഡ് വാക്സീന്റെ പരീക്ഷണവും നിർമാണവും വിതരണവും നിർത്തണമെന്നും, 5 കോടി നഷ്ട്ട പരിഹാരം നൽകണമെന്നും സന്നദ്ധ പ്രവർത്തകൻ.

ന്യൂഡൽഹി / ലോകരാജ്യങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് സാധ്യതാ വാക്സീനായ ഓക്സ്ഫഡ് വാക്സീന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വെക്കണമെന്ന ആവശ്യവുമായി ചെന്നൈയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകൻ രംഗത്ത്. വാക്‌സിന്റെ ഡോസ് എടുത്തതിനു ശേഷം ഉണ്ടായ നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങൾക്കു നഷ്ടപരിഹാരമായി 5 കോടി രൂപ 40കാരനായ ബിസിനസ് കൺസൾറ്റന്റ് ആവശ്യപ്പെട്ടതായി ഒരു ദേശീയമാധ്യമം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും 2 വാക്സീൻ ഡോസ് വീതം ആണ് നൽകിയിരുന്നത്. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്താനിരിക്കുകയാണ്. വാക്‌സിന് അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങാനിരിക്കെയാണു പരാതിയുമായി ചെന്നൈയിൽ നിന്നുള്ള വൊളന്റിയർ രംഗത്തെത്തിയിരിക്കുന്നത്.
അസ്ട്രാസെനക്കയുമായി സഹകരിച്ച് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നിർമിച്ച വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണു നടത്തുന്നത്.
ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നാണ് കോവിഷീൽഡിന്റെ ഒരു ഷോട്ട് യുവാവ് സ്വീകരിച്ചിരുന്നത്. സന്നദ്ധ പ്രവർത്തകൻ നേരിടുന്ന പ്രശ്നങ്ങൾ വാക്സീൻ എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും (ഡിജിസിഐ) ഇൻസിറ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ചുവരുകയാണ്. വൊളന്റിയർക്കുവേണ്ടി നിയമസ്ഥാപനം നവംബർ 21ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഡിജിസിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്കു നോട്ടിസ് അയക്കുകയായിരുന്നു. യുകെ അസ്ട്രാസെനക്കയുടെ സിഇഒ, ഓക്സ്ഫഡ് വാക്സീൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്ര ഉന്നത വിദ്യാഭ്യാസ ഗവേഷണ വൈസ് ചാൻസലർ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. താൻ ഇപ്പോഴും സുഖമില്ലാതെ ഇരിക്കുകയാണെന്നും ദീർഘകാലത്തേക്ക് വൈദ്യസഹായം തേടേണ്ടി വരുമെന്നും, അനുഭവിക്കുന്ന എല്ലാ ആഘാതങ്ങൾക്കും അനിശ്ചിതത്വത്തിലായ ഭാവിക്കും നഷ്ടപരിഹാരമായി ഈ അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 5 കോടി രൂപ സാമ്പത്തിക നഷ്ടപരിഹാരം നൽകണം എന്നുമാണ് യുവാവ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങൾ തെറ്റാണെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചിട്ടുണ്ട്.