കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്ര ദര്ശനം നടത്തിയതിൽ ഹൈക്കോടതിക്ക് അതൃപ്തി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ ഉത്തരവ്.

കൊച്ചി/ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി. നിയന്ത്രണം നിലനിൽക്കെ വിലക്ക് ലംഘിച്ച് ദർശനം അനുവദിക്കാൻ പാടില്ലായിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിൽ ദേവസ്വം ബോർഡ് നിസ്സംഗത കാട്ടി. വിഷയം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രൻ, മരുമകൾ, ദേവസ്വത്തിന്റെ ഭാരവാഹികൾ തുടങ്ങിയവർ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ദർശനം നടത്തുന്നത്. കൊവിഡ് കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാതിരിക്കെ കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചെന്നാണ് പരാതി ഉയർന്നത്.