കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും, 500ലധികം പേർകൂടി നിരീക്ഷണത്തിൽ.

പാലക്കാട് / കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേർകൂടി സംസ്ഥാന പൊലീസിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ ടീമിന്റെ (സിസിഎസ്ഇ) നിരീക്ഷണത്തിലായി. ഇതുമായി ബന്ധപ്പെട്ട് പി ഹണ്ട് എന്ന പേരിൽ കഴിഞ്ഞ ദിവസം 465 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 41 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെൽ ഫോണുകളടക്കം 392 ഉപകരണങ്ങൾ പോലീസ് പിടിച്ചെടുക്കുകയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് ഒരു പൊലീസ് ട്രെയിനിയുടെ മൊബൈലും പിടിച്ചെടുത്തതിൽ പെടും.
കോവിഡ് ലോക്ഡൗൺ സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗവും ഡിജിറ്റൽ ഇടപാടും വർധിച്ചതു സംഘടിതമായും അല്ലാതെയും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വർധിക്കാനും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതിൽ അന്വേഷണ ഏജൻസികളും ആശങ്കപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ സജീവമായി രംഗത്തുള്ള വിവിധ സന്നദ്ധസംഘടനകളെ കൂടാതെ, ഇന്റർപോൾ പോലുള്ള രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇത്തരം ആളുകളുടെ മൊബൈൽ നമ്പരുകൾ ഇന്റർപോൾ അടക്കം ശേഖരിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് അശ്ലീല ഫോട്ടോകളും കുട്ടികളുടെ വിഡിയോകളും ഉപയോഗിക്കാനും കൈമാറുന്നതിനു ഇക്കൂട്ടർ കൂടുതൽ സമയം കണ്ടെത്തുന്നു. ഇവരിൽ ചിലർ ഇക്കാര്യത്തിൽ അടിമകളായി മാനസികാരോഗ്യ ചികിത്സ നൽകേണ്ട സ്ഥിതിയിലുമായി. കഴിഞ്ഞ രണ്ടര വർഷത്തിനുളളിൽ സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളിൽ മൊത്തം 525 കേസുകൾ റജിസ്റ്റർ ചെയ്തു. 428 പേർ അറസ്റ്റിലായി. പിടിയിലായവരിൽ 16 മുതൽ 70 വയസ്സ് പ്രായമുളളവർ വരെയുണ്ട്. ഐടി നിയമം, ക്രിമിനൽ നിയമം എന്നിവ കൂടാതെ പോക്സോ നിയമവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
അശ്ലീല വിഡിയോയും മറ്റും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ആവശ്യമായ മുഴുവൻ ഉപകരണങ്ങളും രാജ്യാന്തര അന്വേഷണ ഏജൻസികൾ പൊലീസിന് സൗജന്യമായി നൽകിയിരിക്കുകയാണ്. കുട്ടികൾക്കെതിരെയുളള ലൈംഗിക ചൂഷണം തടയാൻ എല്ലാവിധ സഹായവും ഏജൻസികൾ വാഗ്ദാനം ചെയ്തതായി സൈബർഡോം മേധാവി എഡിജിപി മനോജ് എബ്രഹാം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. അതീവ ഗൗരവമായിട്ടാണ് കുട്ടികൾക്കെതിരെയുള്ള സൈബർ അക്രമങ്ങളെയും ചൂഷണത്തെയും കാണുന്നത്. ഉത്തരവാദികൾക്കെതിരെ ഒരു ദാക്ഷിണ്യവും വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിവര സാങ്കേതിക വിദ്യയുടെ ഏതുരീതി സ്വീകരിച്ചാലും കുറ്റവാളികള്ക്ക് രക്ഷപ്പെടാൻ കഴിയില്ല, അനുവദിക്കുകയുമില്ല. മനോജ് എബ്രഹാം പറഞ്ഞു.