മംഗളൂരുവിൽ ഫർമസി കോളേജിൽ റാഗിംഗ്, മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലായി.

മംഗളൂരു/ കേരളത്തിൽ നിന്ന് മംഗളൂരുവിൽ ഫർമസിക്ക് പഠിക്കാൻ പോയ മലയാളി വിദ്യാർത്ഥികൾക്ക് റാഗ് ചെയ്യണമെന്ന് നിർബദ്ധബുദ്ധി. അതും കോളേജിലുള്ള കർണ്ണാടക, തമിഴ്, കുട്ടികളെ റാഗ് ചെയ്യേണ്ട. മലയാളി കുട്ടികളുടെ മേൽ മസ്സിൽ കാട്ടാനും കുതിരകേറാനും ആണ് അവർക്ക് താല്പര്യം. മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ 9 വിദ്യാർത്ഥികൾ ആണ് അറസ്റ്റിലായത്.
മലയാളി വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം വിവാദമായതോടെയായിരുന്നു ഇത്. ശ്രീനിവാസ് കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാംവർഷ ബി ഫാം വിദ്യാർത്ഥിയായ കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുൽ (21), എന്നിവരെ മംഗളൂരു റൂറൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാ വിദ്യാർത്ഥികളും മലയാളികളാണ്.
ജനുവരി പത്തിന് കോളേജിൽ വച്ച് കാസർകോട് സ്വദേശി അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. താടിയും മുടിയും വടിച്ചു കളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. രണ്ടു ദിവസം വീണ്ടും ഭീക്ഷണി ഉണ്ടായി. ഒപ്പം രണ്ടു പേരോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
സീനിയർ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്തെത്തിയ അഭിരാജിനെയും കൂട്ടുകാരനെയും സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ഉണ്ടായി. സീനിയർ വിദ്യാർത്ഥികൾ വിളിച്ചു വരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരെയും സീനിയർ വിദ്യാർത്ഥികൾ അപ്പോൾ ക്രൂരമായ റാഗിംഗിന് ഇരയാക്കി.
റാഗിംഗിൽ മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇനി കോളേജിലേക്കില്ലെന്നു അഭിരാജ് വീട്ടിലും പറഞ്ഞു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. മാതാപിതാക്കൾ പരാതി നൽകിയപ്പോൾ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്മെന്റ്
കൈയൊഴിഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്ന സാഹചര്യം ഉണ്ടാവുന്നത്.
കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എവിടെയായാലും റാഗിംഗിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറയുകയുണ്ടായി. ഈ ഉത്തരവാദിത്തത്തിൽ നിന്ന് കോളേജിന് മാറി നിൽക്കാൻ കഴിയില്ലെന്നും റാഗിംഗിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ ഒൻപത് പേരെയും അറസ്റ്റ് ചെയ്ത ശേഷം പറയുകയുണ്ടായി.