Kerala NewsLatest News

ഫെബ്രുവരിയില്‍ ഇത് പത്താം തവണ, ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ച്‌ ഇന്ധന വില. തുടര്‍ച്ചയായ ദിവസങ്ങളിലാണ് വില വര്‍ധന. ഇന്നത്തെ വര്‍ധനയോടെ ഫെബ്രുവരിയില്‍ ഇത് പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

ഇന്ധനവില വര്‍ധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്‌ക്കുന്നു. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എല്‍പിജി സിലിണ്ടറിന് വില കൂട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button