ഇന്നത്തെ സാഹചര്യത്തിൽ കാറിനേക്കാൾ ലാഭം ഹെലികോപ്റ്ററാണെന്ന് കെ. സുരേന്ദ്രൻറെ പ്രചാരണത്തെക്കുറിച്ച് എം.ടി രമേശ്

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്ടറിൽ പ്രചരണം നടത്തുന്നതിനോട് എം.ടി രമേശിൻറെ പ്രതികരണം. ഇന്നത്തെ സാഹചര്യത്തിൽ ഒരു ടാക്സിയോ കാറോ എടുത്ത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതെന്നാണ് എം.ടി. രമേശിൻറെ വാദം.
മുഖ്യമന്ത്രിയെ ഞങ്ങൾ വിമർശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു ഹെലികോപ്റ്റർ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സി.പി.എം ഒരു ഹെലികോപ്ടർ വാടകക്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങൾ വിമർശിക്കില്ല. ഇത് ബി.ജെ.പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടർ വാടകക്കെടുക്കുന്നത്- എം.ടി രമേശ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിൻറെ പ്രതികരണം. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന കെ. സുരേന്ദ്രൻറെ പ്രചാരണം എളുപ്പമാക്കാനാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്നാണ് ബി.ജെ.പി വാദം.
സുരേന്ദ്രൻറെ ആർഭാട യാത്രക്കെതിരെ സെക്കിളിലും ട്രാക്ടറിലും റാലി നടത്തി ഇടതുപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സുരേന്ദ്രൻ ഹെലികോപ്‌ടറിൽ വന്നിറിങ്ങിയ പൈവളികെയിലായിരുന്നു പ്രതിഷേധം.
പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ ജനങ്ങളെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുമ്ബോൾ ഹെലികോപ്‌റ്ററിൽ പറന്ന് കോടികൾ പൊടിക്കുകയാണ് ബി.ജെ.പിയെന്നാണ് ആരോപണം.