വീട് ആക്രമണത്തിനിടെ അമിട്ട് പൊട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകൻറെ കൈപ്പത്തി തകർന്നു

കടയ്ക്കൽ: ബി.ജെ.പി പ്രവർത്തകൻറെ വീട് ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന അമിട്ട് പൊട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകൻറെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ ഏരിയ ഭാരവാഹി വിഷ്ണു ലാലിൻറെ (29) കൈപ്പത്തിക്കാണ് സാരമായി പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പോലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന വിശാഖിനെ കസ്റ്റഡിയിലെടുത്തു.
ആൽത്തറമൂട് വടക്കേവയലിൽ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. വിഷ്ണുലാലും പ്രവർത്തകനായ വിശാഖും (23) ബി.ജെ.പി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് വടക്കേവയൽ സിന്ധുസദനത്തിൽ രതിരാജൻറെ വീട് അക്രമിക്കാൻ ബൈക്കിലാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കല്ലെറിഞ്ഞ് വീടിൻറെ ജനൽചില്ലുകൾ തകർത്തു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഉടൻ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനിൽ കുമാർ, കടയ്ക്കൽ സി.ഐ ഗിരിലാൽ, എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.