ലീഗ് നടത്തിയത് ആസൂത്രിത കലാപം: സമാധാന ശ്രമങ്ങളോട് സി പി എം സഹകരിക്കുമെന്ന് എം വി ജയരാജൻ; തകർന്ന പാർട്ടി ഓഫീസ് സന്ദർശിച്ച് നേതാക്കൾ

കണ്ണൂർ: മൻസൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫീസുകൾ സന്ദർശിച്ച് സി പി എം നേതാക്കൾ. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, പി ഹരീന്ദ്രൻ, കെ പി മോഹനൻ ഉൾപ്പടെയുളള നേതാക്കളാണ് ലീഗുക്കാർ ആക്രമിച്ച ഓഫീസുകളും വീടുകളും സന്ദർശിക്കാനെത്തിയത്.
സാധാരണ ജീവിതം തകർക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത കലാപത്തിനാണ് അക്രമികൾ ശ്രമിച്ചത്. അപലപനീയമായ സംഭവമാണ് ഇന്നലെ നടന്നത്. ലീഗിന്റെ ക്രമിനലുകൾ സംഘടിപ്പിച്ച അക്രമത്തിൽ സി പി എമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവർത്തകരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.
സമാധാന ശ്രമങ്ങളോട് സി പി എം സഹകരിക്കും. കൊലപാതകത്തിലും തുടർന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സി പി എം ഓഫീസുകൾ തകർത്ത സംഭവത്തിൽ ഇരുപത്തിയൊന്ന് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപത് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി മൻസൂറിന്റെ മൃതദേഹം വച്ചിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്നത്. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്‌ണപിളള സ്‌മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവച്ച് നശിപ്പിക്കുകയായിരുന്നു. മൻസൂറിന്റെ വീട്ടിലേക്ക് പോകും വഴിയുളള കീഴ്‌മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവച്ചു.