ഇന്ത്യ അതിർത്തിയിൽ തീ തുപ്പും ‘ആകാശ് ‘മിസൈലുകള്‍ നിരത്തി, കവചം ഒരുക്കി.

ഇന്ത്യ ചൈന അതിർത്തിയിൽ സുഖോയ് 30 ഉള്‍പ്പെടെയുള്ള പോര്‍വിമാനങ്ങള്‍ വിന്യസിച്ച സാഹചര്യത്തിൽ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം വിന്യസിച്ചു. അതിര്‍ത്തിയില്‍ ഹെലിപ്പാഡ് നിര്‍മ്മിച്ചും പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും പ്രകോപനം തുടരുന്ന ചൈനയെ ചെറുക്കാന്‍ ലക്‌ഷ്യം വെച്ചാണ് ഇന്ത്യ, മിന്നൽ പിണർപോലെ പാഞ്ഞെത്തി ശത്രു പാളയങ്ങൾ തകർക്കാൻ ശേഷിയുള്ള ‘ആകാശ്’ മിസൈലുകള്‍ അടങ്ങുന്ന മിസൈൽ കവചം അതിർത്തിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ശത്രുവിന്റെ പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നല്‍ വേഗത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ‘ആകാശ്’ മിസൈലുകള്‍ ആണ് സന്നാഹത്തിൽ മുഖ്യമായും ഉള്ളത്. റഷ്യയില്‍ നിന്ന് ഉടന്‍ എത്തുന്ന വിമാന വേധ എസ്- 400 ട്രയംഫ് മിസൈലുകളും ലഡാക്കില്‍ വിന്യസിക്കാനാണ് പരിപാടി. അതേസമയം, ഇന്ത്യയുടെ വ്യോമസേന താവളങ്ങളിൽ ഗഗൻ ശക്തി, സുഖോയ് -30 ഉൾപ്പടെയുള്ള യുദ്ധ വിമാനങ്ങൾ ഏതു സമയത്തും പറന്നുയരാൻ തയ്യാറായി നിൽക്കുകയാണ്.

രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ചൈന സുഖോയ് 30 ഉള്‍പ്പെടെയുള്ള പോര്‍വിമാനങ്ങള്‍ ലഡാക്കില്‍ വിന്യസിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകല വ്യവസ്ഥ പാലിച്ച് പോർ വിമാനങ്ങളും, ചൈനീസ് ഹെലികോപ്റ്ററുകളും പറക്കുന്നുണ്ട്. ദൗലത്ത് ബേഗ് ഓള്‍ഡീ, ഗാല്‍വന്‍ ( പി. പി 14 ), ഹോട്ട് സ്പ്രിംഗ്സ് (പി. പി 15), ഗോഗ്ര ഹൈറ്റ്സ് (പി. പി 17), പാംഗോങ് മലനിരകള്‍ (ഫിംഗര്‍ 4) എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ പറക്കലുകള്‍ നടത്തുന്നത്. എല്ലാ പഴുതുകളും അടച്ച് ഇന്ത്യന്‍ പോര്‍വിമാനങ്ങളും പൂര്‍ണ ആയുധ സജ്ജമായി നിരീക്ഷണ പറക്കല്‍ നടത്തിവരുകയാണ്. മേയ് മാസത്തിന് ശേഷം തര്‍ക്കസ്ഥലങ്ങളില്‍ ചൈന നടത്തിയ നിര്‍മ്മാണങ്ങളൊന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഗാല്‍വന്‍, ഹോട്ട്സ്‌പ്രിങ്സ്, പാംഗോങ് തടാകത്തിന് സമീപമുള്ള ഫിംഗര്‍ പ്രദേശം എന്നിവിടങ്ങളില്‍ സൈനിക നീക്കമോ, വാഹനങ്ങളോ, പുതിയ നിര്‍മ്മാണങ്ങളോ, പട്രോളിംഗോ പാടില്ലെന്ന് 22ലെ ചര്‍ച്ചയില്‍ വ്യവസ്ഥ ചെയ്‌തിരുന്നതാണ്. അത് ലംഘിച്ചാണ് ചൈനയുടെ ഹെലിപ്പാഡ് നിര്‍മ്മാണം നടക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പതിനഞ്ചിടങ്ങളിൽ ചൈന പീരങ്കികളും പത്ത് സ്ഥലങ്ങളില്‍ കവചിത റെജിമെന്റുകളെയും വിന്യസിച്ചിരിക്കുകയാണ്.
പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗര്‍ 4ല്‍ കടന്നു കയറിയ പ്രദേശത്താണ് ചൈന ഹെലിപാഡ് നിര്‍മ്മിക്കുന്നത്. നിയന്ത്രണ രേഖയായി ഇന്ത്യ കരുതുന്ന ഫിംഗര്‍ എട്ടില്‍ നിന്ന് എട്ടുകിലോമീറ്ററോളം ഉള്ളിലേക്ക് കടന്ന ചൈനീസ് പട്ടാളം പിന്തിരിയില്ലെന്നതിന്റെ സൂചനയാണ് പുതിയ ഹെലിപ്പാഡ് നൽകുന്നത്. പോസ്‌റ്റുകളും ടെന്റുകളും ബങ്കറുകളും ഇതിനു പുറമെ നിര്‍മ്മിച്ചിട്ടുണ്ട്. ഫിംഗര്‍ മൂന്നിനടുത്തുള്ള ഇന്ത്യന്‍ ബേസ് ക്യാംപിനു ഹെലിപ്പാഡ് ഭീഷണി ഉണ്ടാക്കും. മല മുകളില്‍ നില്‍ക്കുന്ന ചൈനീസ് സൈന്യത്തിന് ഭൂമിശാസ്‌ത്രപരമായ ആനുകൂല്യമുണ്ട്. ഫിംഗര്‍ മൂന്നുവരെയുള്ള പ്രദേശം കൈയടക്കലാണ് ലക്ഷ്യമെന്ന് മനസിലാക്കി ഇന്ത്യന്‍ സേന ഫിംഗര്‍ നാലിന് അടുത്ത് താവളം സജ്ജമാക്കിയിരിക്കുകയാണ്. ഈ പ്രദേശത്ത് 500 മീറ്റര്‍ അകലത്തിലാണ് ഇരു സൈന്യങ്ങളും ഇപ്പോൾ മുഖാമുഖം നിലയുറപ്പിച്ചിട്ടുള്ളത്.