ശ്വാസം കിട്ടാന്‍ ആലിന്റെ ചുവട്ടില്‍ പോയിരിക്കൂ; ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന രോഗികള്‍ക്കു യുപി പൊലീസിന്റെ നിര്‍ദേശം
ലക്‌നൗ: ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ പൊലീസുകാരുടെ നിർദ്ദേശം. ഉത്തർപ്രദേശിലാണ് സംഭവം. കൊറോണ ബാധിച്ച് ‘ഒരിറ്റ്’ ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടുമാണ് വിചിത്ര നിർദ്ദേശം ഉന്നയിച്ചത്.
പ്രയാഗ്‌രാജിലാണ് രോഗികളും ബന്ധുക്കളും അധികൃതരുടെ അവഗണനയ്ക്ക് എതിരെ രംഗത്തുവന്നത്. ആശുപത്രികള്‍ക്ക് മുന്നില്‍ തടിച്ചുകൂടാതെ, വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയാനാണ് അധികൃതര്‍ പറയുന്നത്. വീട്ടിലാണെങ്കിലും പല രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ആരും തന്നെ ഓക്‌സിജന്‍ തരാന്‍ തയ്യാറാവുന്നില്ലെന്ന് രോഗികളും ബന്ധുക്കളും വിതുമ്പലോടെ പറയുന്നു.
പ്രയാഗ് രാജില്‍ ബിജെപി എംഎല്‍എയുടെ ഓക്‌സിജന്‍ പ്ലാന്റിന് മുന്നിലാണ് രോഗികള്‍ കൂടുതലായി തടിച്ചുകൂടിയത്. അടുത്തിടെ പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ക്രമസമാധാനപാലനത്തിന് പ്ലാന്റിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ആശുപത്രികളിലും പ്ലാന്റുകളിലും ഓക്‌സിജന്‍ ഇല്ല എന്ന ബോര്‍ഡാണ് എഴുതിവച്ചിരിക്കുന്നത്. അധികാരികളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസ് അടിച്ചോടിക്കുകയാണെന്നും രോഗികള്‍ പറയുന്നു.