വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലിൽ ഇടപെട്ട് സുപ്രിംകോടതി. ലോക്ക്ഡൗൺ കാലയളവിൽ വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ലെന്നും വാർഷിക ഫീസിൽ പതിനഞ്ച് ശതമാനം ഇളവ് നൽകണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകൾ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നൽകി.
സ്‌കൂൾ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കാര്യത്തിൽ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ ക്രിയാത്മകമായി പ്രതികരിക്കണം. ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത തരത്തിൽ സ്‌കൂൾ ഫീസ് ഈടാക്കൽ പുനഃക്രമീകരിക്കണം.
ഫീസ് ലഭിച്ചില്ലെന്ന കാരണത്താൽ ഓൺലൈൻ ക്ലാസ് അടക്കം നിഷേധിക്കരുത്. പരീക്ഷാഫലവും പിടിച്ചുവയ്ക്കരുത്. വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ല. അങ്ങനെ വാങ്ങിയാൽ അതിനെ കൊള്ളലാഭമായി കണക്കാക്കും. നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.