സ്വർണക്കടത്ത് ഇടപാടിനായി പ്രതികൾ സമാഹരിച്ചത് 8 കോടി,ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നയ്ക്കും കമ്മീഷൻ.

സ്വർണക്കടത്ത് കേസിൽ കൂടുൽ തെളിവുകൾ പുറത്ത്. ഇടപാടിനായി പ്രതികൾ സമാഹരിച്ചത് 8 കോടി രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്നെത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വലറികളുമായി കരാറുണ്ടാക്കിയിരുന്നത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നയ്ക്കും കമ്മീഷനായി നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്ത് നടന്ന സ്വർണ്ണ കടത്തിൽ രണ്ടു റിംഗുകളായിട്ടായിരുന്നു പ്രവർത്തനം. സരിത്തിനും സ്വപ്നയുമായിരുന്നു കടത്തിന് മുഖ്യപങ്കു വഹിച്ച അധികാര ബന്ധമുള്ള റിംഗ്. ജലാലും സന്ദീപും അംജത് അലിയും ആണ് കള്ളക്കടത്തിന് ചുക്കാൻ പിടിച്ച റിംഗ്.
അതേസമയം സ്വർണം വന്ന ദിവസം പ്രതികൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ടവർ ലൊക്കേഷന്റെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നു. സ്റ്റാച്ചുവിലെ ടവർ ലൊക്കേഷനിൽ സ്വർണം പിടിച്ച ദിവസവും സ്വപ്ന ഉണ്ടായിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഹെദർ ഫ്ലാറ്റിന്റെ പരിധിയിലാണ് സ്വപ്ന ഉണ്ടായിരുന്നത്. ഹെദർ ഫ്ലാറ്റിൽ സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് നടന്ന ദിവസം റമീസും ജലാലും ഫ്ലാറ്റിൽ എത്തിയിരുന്നതായിട്ടാണ് വിവരം. സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റും കേസെടുത്തു. സരിത്, സ്വപ്ന, സന്ദീപ്, റമീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്വർണക്കടത്തിലൂടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നതാണ് അന്വേഷിക്കുന്നത്.
അതേസമയം കേസില്‍ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിന് ഇവർ പണം മുടക്കിയതായി കണ്ടെത്തി. റമീസിനെ ചോദ്യംചെയ്തതില്‍ നിന്നാണ് അന്‍വറിനെയും സെയ്തലവിയെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്.
സന്ദീപും റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാർ എന്നാണ് കസ്റ്റംസിന്റെ ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. സ്വർണം കടത്താൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് റമീസ് ആണ്. ജലാൽ മുഖേന സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തുന്നു. ഈ പണം ഉപയോഗിച്ചാണ് സന്ദീപും റമീസും വിമാനത്താവളം വഴി സ്വർണം കടത്തുന്നത്. ലാഭവിഹിതം പണം മുടക്കിയവർക്ക് നൽകുന്നതും സ്വർണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും താഴെത്തട്ടിൽ വിതരണം ചെയ്യുന്നതും ജലാൽ ആണ്. അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വർണക്കടത്തിന് ഫിനാൻസ് ചെയ്തവരിൽ ഉൾപ്പെടുന്നുവെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കസ്റ്റംസിന് മനസ്സിലാക്കാനായത്.
സന്ദീപിന്റെ ബാഗിൽ നിന്നും നിര്‍ണായക രേഖകള്‍ ലഭിച്ചിരുന്നു. പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സഡ് ഡെപ്പോസിറ്റിന്റെ റെസിപ്റ്റും ബാഗിലുണ്ടായിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ എന്‍ഐഎ ആണ് ബുധനാഴ്ച സന്ദീപിന്റെ ബാഗ് പരിശോധിച്ചത്.