പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്.

മുന്നാറിലെ രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്താനായി. ഇതുവരെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നിര്‍ത്തിവച്ച തിരച്ചില്‍ ഞായറാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരന്തഭൂമിയിലെത്തുന്നുണ്ട്. ഉച്ചക്ക് 12 മണിയോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാജമല സന്ദര്‍ശിക്കുന്നുണ്ട്. മന്ത്രി എം.എം മണി സ്ഥലത്തുണ്ട്. അതേസമയം, രാജമലയിലെ ദുരിതബാധിതരോട് സര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. വിമാനദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് തന്നെയാണ്. സമാന പരിഗണന ഇടുക്കിക്കാര്‍ക്കും നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ശനിയാഴ്ച 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ നാല് ലയങ്ങളിലായി 78 പേരുണ്ടെന്നായിരുന്നെന്നായിരുന്നു. എന്നാല്‍, പ്രദേശത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 45 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 12 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രാജമലയിലെ നൈമക്കാട് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മോര്‍ച്ചറിയില്‍ ശനിയാഴ്ച 18 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് രാജമല എസ്റ്റേറ്റില്‍ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് അവ തുടർന്ന് സംസ്കരിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങൾ ബാക്കി മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്ത് സംസ്കരിക്കും.