
താൻ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയയുടെ വെളിപ്പെടുത്തൽ. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയുമ്പോഴാണ് റിയ ചക്രവർത്തി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. താൻ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. ഞാൻ വിഷം നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. എത്ര വേദനാജനകമായ ആരോപണങ്ങളാണിത്. ഇതിൽ എന്തൊക്കെ കളികളാണ് നടക്കുന്നതെന്ന് എനിക്ക് അറിയണം. സുശാന്തിന് നീതി ലഭിക്കണം. അവസാന ഒരാഴ്ചയിൽ എന്തു മാറ്റമാണ് ഉണ്ടായതെന്നും, എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയണം’– റിയ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഒരു സാധാരണ കുടുംബത്തെ ഇല്ലാതാക്കാനാണ് നോക്കുന്നതെന്നും അവർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റിയയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.
‘സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാൻ അവനെ നിയന്ത്രിക്കാനും ഉപയോഗം നിർത്തുവാനുമാണ് ശ്രമിച്ചത്. ഞാൻ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാൻ തയാറാണ്. ഞാൻ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്’– റിയ പറഞ്ഞു.
റിയയുടെ വാട്സാപ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് അവർക്കു ലഹരി ഇടപാടുകൾ ഉണ്ടായിരുന്നെന്നും സുശാന്തിന് ലഹരിമരുന്നുകൾ നൽകിയിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങൾ ഉണ്ടാവുന്നത്. സംഭവുമായി ബന്ധപ്പെട്ട നര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയ്ക്കെതിരെ കേസും റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ റിയ ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്കു തയാറാണെന്നും റിയയുടെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് ആരോപിച്ചിരുന്നത്.
ഞങൾ ഒന്നിച്ചുള്ള യുറോപ്യൻ യാത്രയിൽ സുശാന്ത് കുടുംബവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിഷാദരോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മരുന്നുകളെയും ഡോക്ടർമാരെയും കുറിച്ച് നവംബറിൽ ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു രാത്രി സുശാന്തിനെ തനിച്ചാക്കി അവർ ഇറങ്ങിപ്പോയി. സുശാന്തിന്റെ സഹോദരി അർധരാത്രിയിൽ എന്നോട് മോശമായി പെരുമാറിയപ്പോൾ ഞാനും സുശാന്തും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടാവുകയായിരുന്നു.
റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും സുശാന്തിന്റെ പിതാവ് ആരോപിച്ചതിനും റിയ മറുപടി പറഞ്ഞിരിക്കുന്നു. ‘ഞാൻ അദ്ദേഹത്തിന്റെ മകനെ സ്നേഹിച്ചു. ഇവക്കൊന്നും ഒരു മനുഷ്യത്വവുമില്ലേ? ഞാൻ അദ്ദേഹത്തിന്റെ മകനെ നല്ലതുപോലെ നോക്കി. എന്നെ അവന്റെ കാമുകിയായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹമെങ്കിലും മനസ്സിലാക്കി അൽപം മനുഷ്യത്വം കാണിച്ചു കൂടെ..?’ റിയ ചോദിക്കുന്നു.
‘സുശാന്ത് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോക്ഡൗണിൽ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ മോശമായിരുന്നു. മികച്ച ഡോക്ടർമാരാണ് അവനെ പരിചരിച്ചിരുന്നത്. അവർ അവന് മരുന്നുകൾ പലതും നൽകിയിരുന്നു. എന്നാൽ ജനുവരിയോടെ അവനതു കഴിക്കുന്നത് നിർത്തി. ഞാനാണ് അവനെ നിയന്ത്രിച്ചിരുന്നതെങ്കിൽ എനിക്ക് മരുന്ന് കഴിപ്പിക്കാമായിരുന്നു. റിയ പറയുന്നു.