വിജയ് മല്ല്യയുടെ കോടതിയലക്ഷ്യ കേസ് ഹർജി സുപ്രീം കോടതി തള്ളി.

തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് പുനഃപരിശോ ധിക്കണമെന്ന വിജയ് മല്ല്യയുടെ ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി വിധി മറികടന്നുകൊണ്ട് തന്റെ മക്കൾക്ക് 40 മില്ല്യൺ അമേരിക്കൻ ഡോളർ കൈമാറിയതിനാണ് മല്ല്യയുടെ മേൽ കോടതിയലക്ഷ്യം ഉണ്ടായത്. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ബഞ്ചാണ് വിജയ് മല്ല്യയുടെ ഹർജി തള്ളിയത്.
കേസ് പുനഃപരിശോധിക്കുന്നതിനുള്ള യാതൊരു കാരണങ്ങളും കാണാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ പുനഃപരിശോധനാ ഹർജി തള്ളുകയാണെന്നുമാണ് സുപ്രീം കോടതി ബഞ്ച് അറിയിക്കുന്നത്. ഓഗസ്റ്റ് 27ന് ഇരുഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷം പുനഃപരിശോധനാ ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെക്കുകയായിരുന്നു. 90,000 കോടി രൂപയുടെ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ കുറ്റാരോപിതനായ വിജയ് മല്ല്യ ഇപ്പോൾ ഇംഗ്ളണ്ടിലാണ് ഉള്ളത്. മല്ല്യ പ്രവർത്തനം നിർത്തിയ കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമ കൂടിയായിരുന്നു.
ബ്രിട്ടീഷ് കമ്പനിയായ ‘ഡയജിയോ’ നിന്നും ലഭിച്ച 40 മില്ല്യൺ അമേരിക്കൻ ഡോളർ മല്ല്യ തന്റെ മക്കൾക്ക് കൈമാറ്റം ചെയ്തുവെന്ന് കാണിച്ച് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾ സുപ്രീം കോടതിയെ സമീപിക്കുകയും ഇത് കോടതി നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു.