സ്വർണക്കടത്ത്, ഹെസ ജ്വല്ലറിയിൽ പരിശോധന നടത്തി,അനധികൃതമായി സൂക്ഷിച്ച നാലു കിലോയോളം സ്വർണ്ണം പിടിച്ചു.

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയിൽ അനധികൃതമായി സൂക്ഷിച്ച നാലു കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. ജ്വല്ലറിയുടെ പാർട്ട്ണര്‍ ഉൾപ്പെടെ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വർണക്കടത്തു പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട്, കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. അരക്കിണർ ഹെസ ജ്വല്ലറി പാർട്ട്ണറും കൊടുവള്ളി സ്വദേശിയുമായ ഷമീമിനെ കസ്റ്റംസ് ആദ്യം കസ്റ്റഡിയിൽ എടുത്തു. സ്വര്‍ണക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഇയാളും ഉണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. തുടർന്ന് ഹെസ ജ്വല്ലറിയിലും ഷമീമിന്‍റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയുണ്ടായി.വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിച്ച പരിശോധന വൈകിട്ട് ആറരയോടെയാണ് അവസാനിക്കുന്നത്. രേഖകളില്ലാതെ സുക്ഷിച്ച ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.
ഈ സ്വർണത്തിന്‍റെ ഉറവിടം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഷമീമിന്‍റെ സുഹൃത്തായ വട്ടക്കിണർ സ്വദേശി ജിപ്‍സലിനെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ തവണ വ്യവസ്ഥയിൽ സ്വർണത്തിനായി പണം നൽകിയവർ ജ്വല്ലറിക് മുമ്പിൽ എത്തി. കസ്റ്റംസ് സംഘം മടങ്ങിയ ശേഷം ജ്വല്ലറിക്ക് മുമ്പിൽ പ്രതിഷേധവുമായി എത്തിയ ഇവരെ ജ്വല്ലറി ജീവനക്കാരും പോലീസും ചേർന്ന് സമാധാനപ്പെടുത്തി മടക്കി അയക്കുകയുണ്ടായി.