5 കോടിക്ക് വ്യക്തമായ തെളിവില്ല; രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം; ബിനീഷിനോട് നിരവധി ചോദ്യങ്ങളുമായി ഉന്നയിച്ച് കർണാടക ഹൈക്കോടതി; ജാമ്യഹർജി വീണ്ടും മാറ്റി
ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാദം. രേഖകൾ നേരത്തെ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തരാം, അല്ലെങ്കിൽ ഹർജി തള്ളാമെന്ന് കോടതി പറഞ്ഞു. അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ കേസ് 24 ലേക്ക് പരിഗണിക്കാൻ മാറ്റി. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിൻറെ അഭിഭാഷകൻ കോടതിയിൽ വാദങ്ങൾ എഴുതി സമർപ്പിച്ചിരുന്നു. എന്നാൽ ഇഡിയുടെ വിശദമായ വാദം കേൾക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിൻറെ പ്രധാന വാദം. കേസിൽ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.