അമിതവേഗതയും അശ്രദ്ധയും അപകടത്തിന് കാരണം: ബാലഭാസ്കന്റെ മരണത്തിനു പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ; അർജുനെ പ്രതിയാക്കി കുറ്റപത്രം

തിരുവനന്തപുരം: വയലിനിസ്റ് ബാലഭാസ്കന്റെ മരണത്തിനു പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. അതിനാൽ വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.
സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്. കള്ളകടത്ത് സംഘം ബാലഭാസ്ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
സിബിഐ കണ്ടെത്തലിൽ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാൽ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ വേണ്ടിവന്നാൽ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.