ബെംഗളൂരു കലാപം,അറസ്റ്റിലായ 40 ഓളം പേർക്ക് ഭീകര സംഘടനകളുമായി ബന്ധം.

ബെംഗളൂരു കലാപത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ, അറസ്റ്റിലായ 40 ഓളം പേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. കലാപകാരികളിൽ ചിലർക്ക് 2013 ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനം, 2014 ലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളതായി തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അക്രമം നടന്ന ബെംഗളൂരുവിലെ ഡിജെ ഹള്ളി പ്രദേശത്തുനിന്ന് 380 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൽഹിന്ദ്, എസ്ഡിപിഐ പ്രവർത്തകരാണ് ഇവരിൽ ഏറെയും.
അൽ ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകനായ സമിയുദ്ദീൻ എന്നയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് നേരത്തേ തന്നെ സംശയമുന്നയിച്ചിരുന്നു… ശിവാജി നഗറിൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ഉറ്റബന്ധമുണ്ട് സമിയുദ്ദീനെന്നു പൊലീസ് പറയുന്നു. ആ കേസിലെ പ്രധാനപ്രതിയെ ഇയാൾ ജയിലിൽ സന്ദർശിച്ചിരുന്നു. കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്നതുൾപ്പെടെ വിവിധ കേസുകളിൽ ഒട്ടേറെ അൽഹിന്ദ്, അൽ-ഉമ്മ പ്രവർത്തകർ ബെംഗളൂരുവിൽനിന്ന് അറസ്റ്റിലായത് സംശയങ്ങളെ ബലപ്പെടുത്തിയിരുന്നു.
കലാപക്കേസുമായി ബന്ധപ്പെട്ട് 80,000 ഫോൺകോളുകളാണു പൊലീസ് പരിശോധിക്കുന്നത്.. മണിക്കൂറുകളുടെ ഇടവേളയിൽ ഇത്രയും കോളുകൾ വിളിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും. കലാപത്തിനിടെ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ മറ്റൊരാളും മരിച്ചു. കലാപമുണ്ടായ ഡിജെ ഹള്ളി എസ്ഡിപിഎയ്ക്ക് വൻ സാന്നിധ്യമുള്ള പ്രദേശമാണെന്നും പൊലീസ് പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ നേരത്തേ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവിലുണ്ടായ അക്രമത്തിൽ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം പ്രതികളിൽ നിന്ന് ഇടാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.. ഇതിന് നഷ്ടപരിഹാര കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചുന്ദ്… ബാനസവാഡി സബ് ഡിവിഷന്റെ കീഴിൽ ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന അക്രമങ്ങളിൽ പ്രതികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആവശ്യമെങ്കിൽ ഗൂണ്ടാ ആക്ട് പ്രതികൾക്കെതിരെ ചുമത്തും. കേസുകൾ നടത്തുന്നതിന് മൂന്ന് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ടീമിനെ ചുമതലപ്പെടുത്തും. ആഗസ്റ്റ് 11ന് രാത്രി പുലികേശിനഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയൂടെ സഹോദരി പുത്രൻ നവീൻ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഇട്ട ഫേസബുക്ക് പോസ്റ്റിനെ തുടർന്നാണ് അക്രമങ്ങൾക്ക് തുടക്കം.
പ്രവാചകനായ മുഹമ്മദിനെ കോൺഗ്രസ് എംഎൽഎയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ബെംഗളൂരുവിൽ മതതീവ്രവാദികൾ അഴിഞ്ഞാടിയത്. കലാപവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മിൽ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഇയാൾ. ഒളിവിലുള്ള മറ്റ് നേതാക്കൾക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്.