ട്രംപിന്റെ വിശ്വസ്തർക്ക് ചൈന നല്ല പണികൊടുത്തു.

വാഷിങ്ടൻ / ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങിയ പിറകെ ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന നല്ല പണികൊടുത്തു. ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കൊണ്ടാണ് ചൈന ട്രംപിനും കൂട്ടാളികൾക്കും പണി കൊടുത്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് ചൈന ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ്ചൈന ഇക്കാര്യത്തിൽ കാരണമായി പറയുന്നത്. തീരുമാനത്തില്‍ ബൈഡന് ഭരണകൂടം ചൈനയെ പ്രതിഷേധമറിയിച്ചു.
ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിക്കുകയുണ്ടായി. ചൈന ഉയിഗുർ വംശജർക്കും മറ്റ് മത ന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ചൈന ഉപരോധം ഏർപ്പെടുത്തിയതായ റിപ്പോർട്ട് പുറത്ത് വരുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നും ഇവർക്ക് ചൈനയിൽ മാത്രമല്ല, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്ന് ബെയ്ജിംഗ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിക്കുകയായിരുന്നു.
പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് 15 മിനിട്ടിനുള്ളിൽ ചൈന ഈ തീരുമാനം പുറത്തുവിടുകയായിരുന്നു. ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൺ എന്നിവരും വിലക്ക് ഏർപെടുത്തപ്പെട്ടവരിൽ പെടും. ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടം നേരത്തെ വിലക്കേർപെടുത്തിയിരുന്നു. ടിബറ്റ്, തായ്വാൻ, ഹോങ്കോംഗ്, ദക്ഷിണ ചൈന കടൽ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടൽ ആരോപിച്ചായിരുന്നു അമേരിക്കൻ നടപടി ഉണ്ടായത്.