‘ദൈവത്തിന് പോലും എന്നെ പിടിക്കാൻ സാധിക്കില്ല, പിന്നെയല്ലേ പൊലീസ്’; വെല്ലുവിളിച്ച കുറ്റവാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പൊലീസ്

മുംബൈ: ദൈവത്തിന് പോലും എന്നെ കണ്ടെത്താനാകില്ല, പിന്നെയാണോ പൊലീസ് – വർഷങ്ങളായി മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പിടികിട്ടാപുള്ളിയുടെ സന്ദേശമായിരുന്നു ഇത്. പൊലീസിന് ഇൻഫോർമർ വഴി സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ കുറ്റവാളിക്ക് മേൽ പിടിവീഴുകയായിരുന്നു. 26 കാരനായ ‘ഖോപ്ഡി’ എന്ന യുവാവാണ് നാടകീയമായി മുംബൈ പൊലീസിന്റെ വലയിലായത്. മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായി നിരവധി കേസുകളാണ് പപ്പു ഹരിശ്ചന്ദ്ര എന്ന ഖോപ്ഡിക്കെതിരെയുള്ളത്.
മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഖോപ്ഡി. 2013 മുതൽ ഇയാൾ ഒളിവിലാണ്. തന്റെ വെല്ലുവിളി സന്ദേശവുമായി ഒരാളെ ഗോപ്ഡി സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ആരേയ് പൊലീസ് സ്റ്റേഷനിലാണ് സന്ദേശം ലഭിച്ചത്. ഇതോടെ ഖോപ്ഡിയുടെ കൗണ്ട് ഡൗൺ തുടങ്ങി.
ദൈവത്തിന് പിടിക്കാനാകാത്ത തന്നെ പൊലീസിനെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് അവൻ പറഞ്ഞു. പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും ഞങ്ങൾ അവനെ പൊക്കി – പൊലീസ് സബ് ഇൻസ്പെക്ടർ ഉല്ലാസ് ഖൊലാം പറഞ്ഞു.
റോയൽ പാം ഭാഗത്ത് കവർച്ചയ്ക്ക് പദ്ധതിയിടുകയായിരുന്നു ഖോപ്ഡി. വേഷം മാറിയെത്തിയ പൊലീസ് ഖോപ്ഡിയെ പിടികൂടി. നാടൻ തോക്ക്, രണ്ട് കാട്രിഡ്ജ്, എന്നിവ പ്രതിയിൽ നിന്ന് കണ്ടെത്തി. ഖോപ്ഡി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിയെ കൈമാറുമെന്ന് ആരെയ് പൊലീസ് അറിയിച്ചു.