ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും.

ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂലായ് 31നുശേഷം തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവർക്കും, കുട്ടികൾക്കും സിനിമാ തിയേറ്ററിലേക്ക് പ്രവേശനമില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും പ്രവേശനാനുമതി.

സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരുന്നു. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുവാദം ഉണ്ടാവില്ല. ഓരോരുത്തരും അവരവരുടെ ചെലവില്‍ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ യാത്രക്കായി എത്തുന്നവർക്ക് രണ്ടുമണിക്കൂറെങ്കിലും വേണ്ടി വരും.